
വാഷിംങ്ടണ്‍: അനധികൃത കുടിയേറ്റത്തിനെതിരെ ലോസ് ആഞ്ചലസില്‍ ഇന്നലെയും വിവിധയിടങ്ങളില്‍ വ്യാപക റെയ്ഡ് നടന്നു. നാഷണല്‍ ഗാര്‍ഡും പൊലീസും ചേർന്ന് ഇന്നലെ പ്രക്ഷോഭകരെ അടക്കം 400 ഓളം പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 330 പേരെ കൃത്യമായ രേഖകളില്ലാത്തതിന്റെ പേരിലും പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതടക്കമുള്ള കുറ്റം ചൂണ്ടിക്കാട്ടി 157ഓളം പേരെയും അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും പ്രസ് ക്ലബ്ബിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ നാഷണല്‍ ഗാര്‍ഡുകളെ റെയ്ഡിന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസിനെ അനുഗമിക്കുന്നതിനായി ട്രംപ് ഭരണകൂടം വിന്യസിച്ചു. ബുധനാഴ്ച അഞ്ഞൂറോളം നാഷണല്‍ ഗാര്‍ഡുകളെ കൂടി വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ റെയ്ഡിന്റെ ഭാഗമായി ആകെ വിന്യസിച്ചിട്ടുള്ള നാഷണല്‍ ഗാര്‍ഡുകളുടെ എണ്ണം നാലായിരം ആയി. എഴുന്നൂറ് മറൈന്‍ സൈനികരേയും വിന്യസിച്ചിട്ടുണ്ട്.
ലോസ് ആഞ്ചലസ് മേയര്‍ കാരന്‍ ബാസ് ട്രംപ് ഭരണകൂടത്തിന്റെ റെയ്ഡ് നടപടിക്കെതിരെ ഇന്നലെയും രംഗത്തെത്തി. റെയ്ഡ് പ്രകോപനകരമാണെന്നും റെയ്ഡ് ജനങ്ങളെ ഭയപ്പെടുത്തുകയും പരിഭ്രാന്തരാക്കുകയും ചെയ്തതായും കാരന്‍ ബാസ് പറഞ്ഞു. ഒരാഴ്ച മുന്‍പ് എല്ലാം ശാന്തമായിരുന്നു. വെള്ളിയാഴ്ച റെയ്ഡ് ആരംഭിച്ചതോടെയാണ് സാഹചര്യങ്ങള്‍ കൈവിട്ടുപോയതെന്നും പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിൽ കാരന്‍ ബാസ് പറഞ്ഞു.