ന്യൂഡൽഹി: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തീരുവ ചൂടു പിടിച്ച ചർച്ചയാകവേ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര വിദേശകാര്യമന്ത്രാലയം. തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന റിപ്പോർട്ടാണ് വിദേശകാര്യമന്ത്രാലയത്തിൻ്റെ ഫാക്‌ട് ചെക്ക് വിഭാഗം നിഷേധിച്ചത്.
അമേരിക്ക ഇന്ത്യൻ ഇറക്കുമതിക്കുമേൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കും എന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയം സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു. അമേരിക്കയുമായുള്ള ഉഭയകക്ഷി കരാറുകൾ ഇന്ത്യ പരിശോധിക്കുകയാണെന്നും സാമ്പത്തികമായി പ്രതിരോധത്തിലാക്കുന്ന നടപടികൾ തുടരുന്ന പക്ഷം അവ മരവിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകളും വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേ സമയം, അമേരിക്കയിൽ നിന്നുള്ള പ്രതിനിധി സംഘം ഓഗസ്റ്റ് 24-ാം തീയതി വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ആറാംഘട്ട ചർച്ചകൾക്കായി ന്യൂഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ 25 ശതമാനം തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ കരാറിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളിലാണെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.















