
18 വയസ്സുള്ള മകനെ പൊലീസ് വെടിവച്ചു കൊന്നതിനു പിറ്റേന്ന് പിതാവ് ഒരു പൊലീസ് ഡെപ്യൂട്ടിയെ കാർ ഇടിച്ചു കൊലപ്പെടുത്തിയതായി പൊലീസ് ആരോപണം.
ഒഹായോയിൽ നിന്നുള്ള 38 കാരനായ റോഡ്‌നി ഹിന്റൺ ജൂനിയറിനെതിരെ ഗുരുതരമായ കൊലപാതകക്കുറ്റം ചുമത്തി ജാമ്യമില്ലാതെ തടവിൽ വച്ചിരിക്കുകയാണ്. മകൻ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസ് ദൃശ്യങ്ങൾ കണ്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നത്.
രണ്ട് കേസുകൾ തമ്മിൽ “ബന്ധമുണ്ടെന്ന്” സിൻസിനാറ്റി പോലീസ് മേധാവി പറഞ്ഞു, എന്നാൽ മരിച്ച പൊലീസ് ഡെപ്യൂട്ടിയെ റോഡ്‌നി ഹിന്റണ് പരിചയമുള്ളതായി സൂചനയില്ല.
വാഹന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇടയാണ് റോഡ്‌നി ഹിന്റൻ്റെ മകൻ റയാൻ ഹിൻ്റൺ പൊലീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സിൻസിനാറ്റി സർവകലാശാല ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ച് പുറത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ഡെപ്യൂട്ടികാറിടിച്ച് കൊല്ലപ്പെട്ടത്.
ഹിന്റൺ “മനപൂർവം മുൻകൂട്ടി തയ്യാറാക്കിയ രീതിയിൽ തന്റെ കാറിന്റെ വേഗത വർദ്ധിപ്പിച്ച്, ഡ്യൂട്ടിയിലുള്ള ഒരു ഡെപ്യൂട്ടി ഷെരീഫിനെ ഇടിച്ചു വീഴ്ത്തി” എന്ന് കോടതിയിൽ പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
വെള്ളിയാഴ്ച പത്തുമണിയോടെ തന്റെ മകനെ പോലീസ് വെടിവച്ചുകൊല്ലുന്നതിന്റെ പോലീസ് ദൃശ്യങ്ങൾ കാണാൻ ഹിന്റണും കുടുംബാംഗങ്ങളും അവരുടെ അഭിഭാഷക ഓഫീസിൽ എത്തിയിരുന്നു.
പൊലീസിന്റെ ബോഡിക്യാം ദൃശ്യങ്ങൾ കണ്ട് ഹിന്റൺ ആകെ അസ്വസ്ഥനായെന്നും വിഡിയോ കാണുന്നത് പൂർത്തിയാക്കാതെ അദ്ദേഹം ഇറങ്ങിപ്പോയെന്നും അഭിഭാഷകൻ മൈക്കൽ റൈറ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “അദ്ദേഹത്തെ അവസാനമായി കണ്ടത് അപ്പോളാണ്. പിന്നീട് കേൾക്കുന്നത് ഡെപ്യൂട്ടി കൊല്ലപ്പെട്ട വിവരമാണ്” – അദ്ദേഹം പറഞ്ഞു.
Father killed a deputy a day after police killed son














