
വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയതിലും വൻ തീരുവകൾ ഏർപ്പെടുത്തിയതിലും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച മുൻ സുരക്ഷാ ഉപദേഷ്ടാവും ട്രംപിന്‍റെ കടുത്ത വിമർശകനുമായ ജോൺ ബോൾട്ടന്‍റെ വസതിയിൽ എഫ്ബിഐ റെയ്ഡ്. രഹസ്യ രേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ബോൾട്ടനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അധികൃതർ ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ ഇക്കാര്യത്തിൽ പുറത്തിറക്കിയിട്ടില്ല. വാർത്ത പുറത്തായതിന് പിന്നാലെ ആരും നിയമത്തിന് അതീതരല്ലെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ട്വീറ്റ് ചെയ്തു. റെയ്ഡുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, റഷ്യ-യുക്രൈൻ യുദ്ധത്തിൽ ട്രംപിന്റെ ഇടപെടൽ ഒരു പുരോഗതിയും ഉണ്ടാക്കില്ലെന്ന് ബോൾട്ടൻ പറഞ്ഞു. ട്രംപിന്‍റെ സമാധാനത്തിനുള്ള നോബൽ സമ്മാന ആഗ്രഹത്തെയും അദ്ദേഹം കണക്കറ്റ് പരിഹസിച്ചു.
യുക്രൈനെ പുതിയ റഷ്യൻ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് റഷ്യ പിന്നോട്ടുപോയിട്ടില്ല. യുക്രൈൻ കൈവശം വച്ചിരിക്കുന്ന പ്രദേശവും ഡൊണെറ്റ്‌സ്കിന്റെ ബാക്കി ഭാഗങ്ങളും വിട്ടുകൊടുക്കണമെന്നാണ് റഷ്യയുടെ ആവശ്യം. സെലെൻസ്‌കി ഒരിക്കലും ഈ നിബന്ധന അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും 17 മാസം ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച ബോൾട്ടൺ പറഞ്ഞു.