
ബിഹാറിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി മർദ്ദിച്ച ശേഷം ജീവനനോടെ ചുട്ടുകൊന്നു. പൂർണിയ ജില്ലയിലെ ടെറ്റ്ഗാമ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ ക്രൂരത അരങ്ങേറിയത്. മന്ത്രവാദ ആരോപണത്തിന്റെ പേര് പറഞ്ഞായിരുന്നു ആൾക്കൂട്ടത്തിന്‍റെ ക്രൂരത. ബബുലാൽ ഒറോൺ, ഭാര്യ സീത ദേവി, മാതാവ് കാതോ ദേവി, മകൻ മഞ്ജിത് ഒറോൺ, മരുമകൾ റാണി ദേവി എന്നിവരെ 250 ലധികം ഗ്രാമവാസികൾ ചേർന്ന് ആക്രമിച്ച് പെട്രോൾ ഒഴിച്ച് ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. ഞായറാഴ്ച രാത്രി നകുൽ ഒറോൺ എന്ന ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ നടന്ന പഞ്ചായത്തിൽ ഇവരെ മന്ത്രവാദികളെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം തീവെച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ ക്രൂരകൃത്യത്തിന് പിന്നിൽ ഗ്രാമവാസിയായ രാംദേവ് ഒറോണിന്റെ മകന്റെ മരണവും അനന്തരവന്റെ രോഗവുമാണ് മന്ത്രവാദ ആരോപണത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി. പ്രാദേശിക ജ്യോത്സ്യനായ നകുൽ ഒറോൺ ആരോപണങ്ങൾ ഉന്നയിച്ച് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്. പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തെങ്കിലും, ഗ്രാമത്തിൽ ഭയവും സംഘർഷവും തുടരുകയാണ്.