
ഇന്ത്യക്കാർക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും, അവരെ കൂട്ടമായി നാടുകടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അമേരിക്കയിലെ ഫ്ലോറിഡയിൽ പാൽം ബേ സിറ്റി കൗൺസിൽ അംഗമായ ചാൻഡ്ലർ ലാംഗെവിന് എതിരെ ശക്തമായ പ്രതിഷേധം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ലാംഗെവിൻ നടത്തിയ പോസ്റ്റുകളാണ് വിവാദമായത്.
ഇന്ത്യക്കാർ അമേരിക്കയിൽ വരുന്നത് ഞങ്ങളുടെ പോക്കറ്റ് കാലിയാക്കാനാണ്. പിന്നീട് ഇന്ത്യയിലേക്ക് തിരികെ പോവുകയോ, അല്ലെങ്കിൽ ഇവിടെ തന്നെ തുടരുകയോ ചെയ്യുന്നു എന്നതായിരുന്നു ലാംഗെവിന്റെ ആരോപണം. ഇതിനെതിരെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ സംഘടനകളും, കോൺഗ്രസ് അംഗങ്ങളും, ഫ്ലോറിഡയിൽ താമസിക്കുന്ന ഇന്ത്യക്കാർ അടക്കമുള്ള പ്രാദേശികവാസികളും രംഗത്തെത്തി. പാൽം ബേ കൗൺസിൽ യോഗങ്ങളിൽ നിരവധി പേർ പങ്കെടുക്കുകയും, ലാംഗെവിൻ രാജിവെയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.
വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ, 3-2 എന്ന വോട്ടിങ്ങിലൂടെ ലാംഗെവിനെ ഔദ്യോഗികമായി അപലപിച്ചു. ഇത് എല്ലാവരെയും ബാധിക്കുന്ന ഒരു വിഷയമാണ്. അമേരിക്ക ഒരു കുടിയേറ്റരാജ്യമാണെനും ഓരോരുത്തരും ഈ പതാകയുടെ ഭാഗങ്ങളാണെന്നും വിഷയത്തിൽ മേയർ റോബ് മഡീന പ്രതികരിച്ചു. ലാംഗെവിന്റെ പരാമർശങ്ങൾ വിവേചനപരവും, മനുഷ്യാവകാശലംഘനവുമാണെന്ന് ഹിന്ദുസ് ഫോർ ഹ്യൂമൻ റെറ്റ്സ് എന്ന സംഘടന പറഞ്ഞു. ലാംഗെവിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർ റൺ ഡീസാന്റിസിന് അവർ തുറന്ന കത്ത് നൽകി. കൂടാതെ മറ്റു അസോസിയേഷനുകളും ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ നേതാക്കളും വിഷയത്തിൽ പ്രതികരിച്ചു.
Florida politician faces backlash over calls for mass deportation of Indians