
ചണ്ഡീഗഡ്: ഫ്ലോറിഡയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ പ്രതിയായ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ ഹർജീന്ദർ സിംഗിന് കുറഞ്ഞ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം. ദശാബ്ദങ്ങളോളം യുഎസ് ജയിലിൽ കഴിയേണ്ടിവരുമെന്ന ആശങ്കയിലാണ് കുടുംബം. പഞ്ചാബിലെ തരണ്‍താരൺ ജില്ലയിലെ റത്തൗൾ ഗ്രാമത്തിൽ നിന്നുള്ള 28-കാരനായ ഹർജീന്ദറിനെതിരെ മൂന്ന് നരഹത്യാക്കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അനുസരിച്ച്, നിയമവിരുദ്ധമായി യു-ടേൺ എടുത്ത ട്രക്ക് ഒരു മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരിൽ രണ്ട് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും വെച്ച് മരിച്ചു.
അപകടശേഷം ഹർജീന്ദർ കാലിഫോർണിയയിലേക്ക് പോയെങ്കിലും യുഎസ് മാർഷൽസ് അറസ്റ്റ് ചെയ്ത് ഫ്ലോറിഡയിലേക്ക് തിരികെ കൊണ്ടുവന്നു. സംസ്ഥാന നിയമമനുസരിച്ച്, നരഹത്യാക്കുറ്റത്തിന് 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിഷയം കുടുംബത്തെ ഞെട്ടിച്ചെന്ന് പഞ്ചാബിലുള്ള ബന്ധുക്കൾ പറഞ്ഞു. “അവന് 28 വയസ്സേയുള്ളൂ. 45 വർഷം ജയിൽ ശിക്ഷ ലഭിച്ചാൽ അവന്റെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ,” ഹർജീന്ദറിന്റെ ബന്ധുവായ ദിൽബാഗ് സിംഗ് പറഞ്ഞു. അപകടത്തിൽ മൂന്ന് പേർ മരിച്ചതിൽ തങ്ങളും ദുഃഖിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.