ഇന്ത്യയോട് വലിയ തെറ്റ് ചെയ്യുന്നു : ട്രംപിന്റെ വ്യാപാര നയത്തെ വിമര്‍ശിച്ച് യുഎസ് മുന്‍ വാണിജ്യ സെക്രട്ടറി

വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിദേശ, വ്യാപാര നയത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി യുഎസ് മുന്‍ വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ. യുഎസ് ഇന്ത്യയോട് വലിയ തെറ്റ് ചെയ്യുന്നുവെന്നും പ്രധാന ആഗോള സഖ്യകക്ഷികളെ അകറ്റുന്നുവെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. യുഎസ് ആഗോള സ്വാധീനത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു ഒറ്റപ്പെടല്‍ ഗതി പിന്തുടരുകയാണ് ട്രംപ് ഭരണകൂടം എന്നും അവര്‍ ആരോപിച്ചു. അമേരിക്കയുടെ നിലവിലെ നിലപാട് നിര്‍ണായക സാമ്പത്തിക, തന്ത്രപരമായ പങ്കാളിത്തങ്ങളെ ഇല്ലാതാക്കുമെന്നും അവര്‍ വാദിച്ചു. ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് അവരുടെ പരാമര്‍ശങ്ങള്‍.

‘ഇന്ത്യയോട് നമ്മള്‍ വലിയ തെറ്റ് ചെയ്യുകയാണ്. ട്രംപ് ഭരണകൂടം നമ്മുടെ എല്ലാ സഖ്യകക്ഷികളെയും പ്രകോപിപ്പിച്ചിരിക്കുന്നു. അമേരിക്ക ആദ്യം എന്നത് ഒരു കാര്യമാണ്. അമേരിക്ക ഒറ്റയ്ക്ക് എന്നത് ഒരു വിനാശകരമായ നയമാണ്,’- ജിന റൈമോണ്ടോ ചൂണ്ടിക്കാട്ടി. ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സില്‍ മുന്‍ ട്രഷറി സെക്രട്ടറി ലോറന്‍സ് സമ്മേഴ്‌സുമായുള്ള സംഭാഷണത്തിനിടെയാണ് പരാമര്‍ശങ്ങള്‍ എത്തിയത്.

‘യൂറോപ്പിനും ജപ്പാനും നല്ല സുഹൃത്തോ പങ്കാളിയോ സഖ്യകക്ഷിയോ അല്ലാത്ത അമേരിക്ക ദുര്‍ബലമായ അമേരിക്കയാണ്.’ അവര്‍ പറഞ്ഞു. ഏകപക്ഷീയതയല്ല, ശക്തമായ സഖ്യങ്ങളാണ് ഫലപ്രദമായ ആഗോള ഇടപെടലിന് ആവശ്യമെന്നും അതിലൂടെ യുഎസ് നയതന്ത്രം പുനഃക്രമീകരിക്കണമെന്നും ജിനി റൈമോണ്ടോ ആവശ്യപ്പെട്ടു. ”യൂറോപ്പുമായോ തെക്കുകിഴക്കന്‍ ഏഷ്യയിലെ മിക്ക ഭാഗങ്ങളുമായോ ശക്തമായ ബന്ധങ്ങളില്ലാതെ നമുക്ക് ഫലപ്രദരാകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല, യൂറോപ്പുമായി നമുക്ക് കൂടുതല്‍ ശക്തമായ വാണിജ്യ ബന്ധങ്ങള്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുമായി നമ്മള്‍ വലിയ തെറ്റ് ചെയ്യുകയാണെന്ന് ഞാന്‍ കരുതുന്നു.” അവര്‍ കൂട്ടിച്ചേര്‍ത്തു.

പങ്കാളികളുമായുള്ള ഇടപാടുകളില്‍ അമേരിക്ക ‘അഹങ്കാരത്തോടെ’ പെരുമാറുന്നതായും അമേരിക്ക അതിന്റെ ബന്ധം നന്നാക്കുന്നതുവരെ ലോകം കാത്തിരിക്കില്ലെന്ന മുന്നറിയിപ്പും അവര്‍ നല്‍കി. മാത്രമല്ല, എല്ലാം അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണം എന്ന ആശയത്തോട് താന്‍ യോജിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ‘നമ്മള്‍ എല്ലാം അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണം എന്ന ആശയത്തോട് ഞാന്‍ യോജിക്കുന്നില്ല. നമുക്ക് ആവശ്യത്തിന് തൊഴിലാളികളില്ല, നമ്മുടെ ദേശീയ സുരക്ഷയ്ക്ക് അത് നിര്‍ണായകവുമല്ല.’- പ്രസിഡന്റ് ജോ ബൈഡന്റെ കീഴില്‍ സേവനമനുഷ്ഠിച്ച ജിന ചൂണ്ടിക്കാട്ടി.

Former US Commerce Secretary criticizes Trump’s trade policy.

More Stories from this section

family-dental
witywide