
ടെഹ്റാൻ: രാജ്യത്ത് സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ്. യുഎസ് ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷവും യുറേനിയം ഉണ്ടെന്നാണ് വെളിപ്പെടുത്തൽ. കളികൾ അവസാനിച്ചിട്ടില്ലെന്നാണ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായുടെ പ്രസ്താവന. യുഎസിന്‍റെ ആക്രമണങ്ങൾ ശേഷം ആണവ ഘടകത്തിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിലാണ് ഈ പ്രസ്താവന വന്നിട്ടുള്ളത്.
യുഎസ് കഴിഞ്ഞ ഞായറാഴ്ച ഇറാനിലെ ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് മുമ്പേ ഇറാൻ ഫോർഡോ പ്ലാന്‍റിൽ നിന്ന് കാര്യമായ അളവിൽ യുറേനിയവും മറ്റ് ഉപകരണങ്ങളും മാറ്റിയിരുന്നുവെന്ന് രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഇസ്രായേലി ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ട്രംപ് ഭരണകൂടം ഇറാനിലേക്ക് യുഎസ് സൈന്യത്തെ അയക്കണോയെന്ന് ആലോചിക്കുന്നതിനിടെ 90 ശതമാനം ആയുധ നിലവാരത്തോട് അടുത്ത് 60 ശതമാനം ശുദ്ധീകരിച്ച 400 കിലോഗ്രാം യുറേനിയം എൻറിച്ച്‌മെന്‍റ് പ്ലാന്‍റിൽ നിന്ന് മാറ്റിയതായി റിപ്പോർട്ടുണ്ട്.
അമേരിക്ക നേരിട്ട് ആക്രമിച്ച മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഒന്നാണ് ഇറാനിലെ ഫോർഡോ ഫ്യുവൽ എൻറിച്ച്‌മെന്‍റ് പ്ലാന്‍റ്. ആക്രമിച്ച നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിലും ഫോർഡോ പ്ലാന്‍റിനും അത് സ്ഥിതി ചെയ്യുന്ന ടെഹ്‌റാന് തെക്കുള്ള പർവതത്തിനും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി കാണിച്ചിരുന്നു.
എന്നാൽ, യുഎസ് ആക്രമണത്തിൽ റേഡിയേഷൻ ചോർച്ച ഭീഷണി ഇയർന്നപ്പോഴും ആണവ കേന്ദ്രങ്ങളിൽ റേഡിയേഷന് കാരണമാകുന്ന വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇറാൻ പറഞ്ഞിരുന്നു. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ ഇറാന്‍റെ യുറേനിയം ശേഖരം എവിടെയാണെന്ന് അറിയില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.