
ന്യൂഡല്‍ഹി : വെള്ളത്തിനടിയില്‍ ഏറ്റവും കൂടുതല്‍ കാലം ഒരു കാപ്‌സ്യൂളില്‍ താമസിച്ച് ലോക റെക്കോര്‍ഡിട്ട് ജര്‍മ്മന്‍ എയ്റോസ്പേസ് എഞ്ചിനീയര്‍. പനാമ തീരത്ത് വെള്ളത്തിനടിയിലുള്ള ഒരു കാപ്‌സ്യൂളില്‍ 120 ദിവസമാണ് റൂഡിഗര്‍ കോച്ച് എന്ന 59 കാരന്‍ കഴിഞ്ഞത്.
കടലിനടിയില്‍ മര്‍ദ്ദവര്‍ദ്ധനവ് കൂടാതെ ഏറ്റവും കൂടുതല്‍ കാലം ജീവിക്കാന്‍ സജ്ജമാക്കിയത് 30 ചതുരശ്ര മീറ്റര്‍ (320 ചതുരശ്ര അടി) ഉള്ള കാപ്‌സ്യൂളായിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അഡ്ജുഡിക്കേറ്റര്‍ സൂസന്ന റെയ്സിന്റെ സാന്നിധ്യത്തിലായിരുന്നു കോച്ച് റെക്കോര്‍ഡിലേക്ക് എത്തിയത്.
ഫ്‌ളോറിഡയിലെ ഒരു ലഗൂണിലെ ഒരു അണ്ടര്‍വാട്ടര്‍ ലോഡ്ജില്‍ 100 ദിവസം താമസിച്ച അമേരിക്കക്കാരനായ ജോസഫ് ഡിറ്റൂരിയുടെ റെക്കോര്‍ഡാണ് കോച്ച് തകര്‍ത്തത്.
‘ഇതൊരു മികച്ച സാഹസികതയായിരുന്നു, ഇപ്പോള്‍ അത് കഴിഞ്ഞു, വാസ്തവത്തില്‍ ഒരു ദുഖമുണ്ട്, വെള്ളത്തിനടിയില്‍ എന്റെ സമയം ഞാന്‍ വളരെയധികം ആസ്വദിച്ചു,’ കാപ്‌സ്യൂളിലെ ജീവിതത്തെക്കുറിച്ച് കോച്ച് എഎഫ്പിയോട് പറഞ്ഞതിങ്ങനെ.
‘കാര്യങ്ങള്‍ ശാന്തമാകുമ്പോള്‍, ഇരുട്ടാകുമ്പോള്‍, കടല്‍ തിളങ്ങുന്നത് മനോഹരമാണ്, ഇത് വിവരിക്കാന്‍ കഴിയില്ല, നിങ്ങള്‍ അത് സ്വയം അനുഭവിക്കണം’ പോര്‍ട്ടുഹോളുകളിലൂടെയുള്ള കാഴ്ചയെക്കുറിച്ച് അദ്ദേഹം വാചാലനായി. കോച്ചിന്റെ കാപ്‌സ്യൂളില്‍ ആധുനിക ജീവിതത്തിന്റെ മിക്ക സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഒരു കിടക്ക, ടോയ്ലറ്റ്, ടിവി, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഒരു വ്യായാമത്തിനായുള്ള സൗകര്യവുമുണ്ടായിരുന്നു.
വടക്കന്‍ പനാമയുടെ തീരത്ത് നിന്ന് ഏകദേശം 15 മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാല്‍ എത്തുന്ന വെള്ളത്തിലെ ആഴത്തിലായിരുന്നു കോച്ചിന്റെ കാപ്‌സ്യൂള്‍ ഉണ്ടായിരുന്നത്. ഇത്, തിരമാലകള്‍ക്ക് മുകളില്‍ ഒരു പ്രത്യേക ഗോവണി ഉള്ള ഒരു ട്യൂബ് ഉപയോഗിച്ച് ഘടിപ്പിച്ചിരുന്നു. ഇത് ഭക്ഷണത്തിനും ഒരു ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്കും താഴേക്കെത്താന്‍ ഇതിലൂടെ വഴി ഒരുക്കി. ഉപരിതലത്തിലെ സോളാര്‍ പാനലുകളാണ് കോച്ചിന് വൈദ്യുതി നല്‍കിയത്. ഒരു ബാക്കപ്പ് ജനറേറ്ററും ഉണ്ടായിരുന്നു. നാല് ക്യാമറകള്‍ കാപ്‌സ്യൂളില്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ പകര്‍ത്തി. അദ്ദേഹത്തിന്റെ ദൈനംദിന ജീവിതവും മാനസികാരോഗ്യവും നിരീക്ഷിച്ചു. മാത്രമല്ല, അദ്ദേഹം ഒരിക്കലും ഉപരിതലത്തിലേക്ക് വന്നിട്ടില്ലെന്നും ഉറപ്പിച്ചു.