താരിഫ് ഭീഷണിക്കിടയിലും ട്രംപ് നാലുതവണ വിളിച്ചിട്ടും മോദി ഫോണെടുത്തില്ലെന്ന് ജര്‍മന്‍ പത്രം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍ കോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവഗണിച്ചെന്ന് ജര്‍മന്‍ പത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിക്കാന്‍ കുറഞ്ഞത് നാലുതവണയെങ്കിലും ശ്രമം നടത്തിയെങ്കിലും മോദി അദ്ദേഹത്തോട് സംസാരിക്കാന്‍ വിസമ്മതിച്ചു എന്നാണ് ജര്‍മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയതിനു പിന്നാലെ കൂടുതല്‍ ശിക്ഷിക്കുമെന്ന ഭീഷണികള്‍ക്കിടെയാണ് ഡോണള്‍ഡ് ട്രംപ് മോദിയെ വിളിച്ചത്. റഷ്യക്കൊപ്പം ചേര്‍ന്ന് ഇന്ത്യ എന്തുചെയ്താലും തനിക്ക് പ്രശ്‌നമില്ലെന്നും അവര്‍ ഒരുമിച്ച് അവരുടെ മരിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകൊളളട്ടേ എന്നും കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുകയാണെന്നായിരുന്നു ഇതിന് നരേന്ദ്രമോദി നല്‍കിയ മറുപടി.