‘ഉടന്‍ വിവാഹം കഴിക്കൂ, ഞങ്ങള്‍ കാത്തിരിക്കുന്നു’: ദീപാവലി മധുരം വാങ്ങാനെത്തിയ രാഹുല്‍ഗാന്ധിയോട് കടയുടമയുടെ മധുരമായ ആഗ്രഹം

ന്യൂഡല്‍ഹി : ദീപാവലിയോടനുബന്ധിച്ച് ഓള്‍ഡ് ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ഘണ്ടേവാല മധുരപലഹാരക്കട സന്ദര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കടയിലെത്തിയ രാഹുലിനോട് ഉടമയ്ക്ക് പറയാനുണ്ടായിരുന്നത് മധുരമായ ഒരു ആഗ്രഹമായിരുന്നു. തങ്ങള്‍ രാഹുലിന്റെ വിവാഹം കാണാന്‍ കാത്തിരിക്കുകയാണെന്നും അതിനുള്ള മധുര പലഹാരങ്ങളുടെ ഓര്‍ഡര്‍ കിട്ടാനുള്ള കാത്തിരിപ്പിലാണെന്നുമായിരുന്നു കടയുടമ സുശാന്ത് ജെയിന്‍ പറഞ്ഞത്.

എഎന്‍ഐയോട് സംസാരിച്ച സുശാന്ത് ജെയിന്‍, രാഹുല്‍ ഗാന്ധിയെ ഇന്ത്യയിലെ ‘ഏറ്റവും യോഗ്യനായ ബാച്ചിലര്‍’ എന്ന് വിശേഷിപ്പിക്കുകയും തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മധുരപലഹാരങ്ങള്‍ വാങ്ങാനാണ് അദ്ദേഹം എത്തിയതെന്നും പറയുകയും ചെയ്തു.

‘സര്‍, നിങ്ങള്‍ക്ക് വലിയ സ്വാഗതമെന്നും ഇത് നിങ്ങളുടെ സ്വന്തം കടയാണ്,’ എന്നും പറഞ്ഞുകൊണ്ടായിരുന്നു ജെയിന്‍ രാഹുലിനെ സ്വീകരിച്ചത്. പ്രിയപ്പെട്ട പലഹാരങ്ങള്‍ സ്വയം ഉണ്ടാക്കിനോക്കുകയും രുചിക്കുകയും ചെയ്താണ് രാഹുല്‍ മടങ്ങിയത്. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിക്ക് ഇമാര്‍തി വളരെ ഇഷ്ടമായിരുന്നുവെന്നും രാഹുല്‍ ഗാന്ധിയോട് അത് പരീക്ഷിക്കാനും സുശാന്ത് ആവശ്യപ്പെട്ടു. അങ്ങനെ രാഹുല്‍ ഇമാര്‍തി ഉണ്ടാക്കി. കൂടാതെ തന്റെ പിതാവിന് പ്രിയപ്പെട്ട ബേസന്‍ ലഡ്ഡുവും രാഹുല്‍ തയ്യാറാക്കി. ഇരുവരും വിഭവങ്ങള്‍ തയ്യാറാക്കുന്നതിനിടെയാണ് രാഹുല്‍ വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹവും കടയുടമ അവതരിപ്പിച്ചത്.

ഇന്നലെ രാവിലെയാണ് രാഹുല്‍ ഗാന്ധി ഓള്‍ഡ് ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ഘണ്ടേവാല മധുരപലഹാരക്കട സന്ദര്‍ശിച്ച് ദീപാവലി ആഘോഷങ്ങള്‍ക്കായി പലഹാരങ്ങള്‍ വാങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഓള്‍ഡ് ഡല്‍ഹിയിലെ പ്രശസ്തവും ചരിത്രപരവുമായ ഘണ്ടേവാല മധുരപലഹാരക്കടയില്‍ ഇമാര്‍ട്ടിയും ബസാന്‍ ലഡ്ഡുവും ഉണ്ടാക്കാന്‍ ഞാന്‍ എന്റെ കൈ പരീക്ഷിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അഭിമാനകരമായ കടയുടെ മധുരം ഇന്നും അതേപടി തുടരുന്നു – ശുദ്ധവും പരമ്പരാഗതവും ഹൃദയസ്പര്‍ശിയും. ദീപാവലിയുടെ യഥാര്‍ത്ഥ മധുരം ബന്ധങ്ങളിലും സമൂഹത്തിലുമാണ്.’- രാഹുല്‍ എക്‌സില്‍ കുറിച്ചു.

‘Get married soon, we are waiting’: Shopkeeper’s sweet wish to Rahul Gandhi

More Stories from this section

family-dental
witywide