
വാഷിംഗ്ടൺ: അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവർ വിദേശത്തു നിന്ന് മടങ്ങിയെത്തുമ്പോൾ പരിശോധനകളും ചോദ്യം ചെയ്യലും കടുപ്പിച്ചത് ഇന്ത്യക്കാരെയും ബാധിക്കുന്നു. ഗ്രീൻ കാർഡോ, എച്ച്-1ബി വിസയോ, എഫ്-1 വിസയോ ഉള്ളവർ വിദേശത്ത് നിന്ന് തിരിച്ചെത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇമിഗ്രേഷൻ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകരടക്കം മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ നടപടികൾ കർശനമാക്കിയതോടെ യുഎസ് സിറ്റിസൺഷിഫ്ഫ് ആന്റ് ഇമിഗ്രേഷൻ സർവീസസ്, ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്, ഹോംലാന്റ് സെക്യൂരിറ്റി, കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസികളെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് അമേരിക്കയിൽ എത്തുന്നവരെ ഈ ഏജൻസികളെല്ലാം നിരീക്ഷിക്കുകയും കടുത്ത പരിശോധനകൾ നടത്തുകയും ചെയ്യുന്നുണ്ട്.
ഗ്രീൻ കാർഡെന്നാൽ ഒരു വ്യക്തിക്ക് അനിശ്ചിത കാലം അമേരിക്കയിൽ തങ്ങാനുള്ള അവകാശമല്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞതും ആശങ്ക കൂട്ടിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗ്രീൻ കാർഡുമായി അമേരിക്കയിൽ താമസിക്കുകയോ എച്ച്-1ബി വിസയിൽ ജോലി ചെയ്യുകയോ എഫ്-1 വിസയിലെത്തി പഠനം നടത്തുകയോ ചെയ്യുന്നത്. വിദേശത്ത് പോയ ശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തുമ്പോൾ ഇവരൊക്കെ കർശന പരിശോധനയ്ക്ക് വിധേയമായേക്കാം എന്നാണ് മുന്നറിയിപ്പ്.














