നരകയാതന അവസാനിച്ചു; അവര്‍ മൂവരും മടങ്ങിയെത്തി, ഏറ്റുവാങ്ങി ഇസ്രയേല്‍, സ്‌നേഹത്തോടെ സ്വീകരിക്കുന്നുവെന്ന് നെതന്യാഹു

ടെല്‍ അവീവ്: കഴിഞ്ഞ 15 മാസമായി നരകയാതന അനുഭവിച്ച് കഴിഞ്ഞ മൂന്നുപേര്‍ ഇസ്രയേലിലേക്ക് മടങ്ങിയെത്തി. ഇസ്രയേലും – ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ആദ്യം നടത്തിയ ബന്ദി കൈമാറ്റത്തിലാണ് മൂന്നു വനിതകളെ ഹമാസ് കൈമാറിയത്. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരാണ് ജന്മനാട്ടിലെത്തിയത്.

ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിച്ചത്. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ടെല്‍ അവീവിലെത്തിച്ചു. ഗാസ സ്‌ക്വയറിലെത്തി റെഡ്‌ക്രോസ് ഉദ്യോഗസ്ഥരാണ് യുവതികളെ ഏറ്റുവാങ്ങിയത്.

തുടര്‍ന്ന് റെഡ്‌ക്രോസ് സംഘം ഇവരെ ഇസ്രയേല്‍ സൈന്യത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് റെഡ്‌ക്രോസ് അറിയിച്ചതായി ഇസ്രയേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ജറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യുവതികളെ സ്വീകരിക്കാന്‍ അവരുടെ അമ്മമാരും എത്തിയിരുന്നു. മൂവരെയും സ്‌നേഹത്തോടെ സ്വീകരിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

മൂന്നു പേരെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേലില്‍ തടവിലുള്ള 90 പലസ്തീന്‍കാരെയും ഇന്നു മോചിപ്പിക്കും.

കരാറിന്റെ ഭാഗമായുള്ള ബന്ദി കൈ മാറ്റത്തില്‍ ഹമാസ് ബന്ദികളാക്കിയവരില്‍ 33 പേരെ വിട്ടുനല്‍കും. സ്ത്രീകള്‍, കുട്ടികള്‍, 50നു മുകളില്‍ പ്രായമുള്ളവര്‍, പരുക്കേറ്റവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. വിട്ടുനല്‍കുന്ന ഓരോ ബന്ദികള്‍ക്കും പകരമായി തങ്ങളുടെ തടവിലുള്ള 30 പലസ്തീന്‍കാരെ വീതം ഇസ്രയേലും മോചിപ്പിക്കും.

കരാര്‍ നിലവില്‍ വന്ന് ആദ്യ ദിവസം 3 ബന്ദികളെയും തുടര്‍ന്നുള്ള ഓരോ ആഴ്ചയും മൂന്നുപേരെ വീതവും അവസാന ആഴ്ച 33 പേരില്‍ ബാക്കിയുള്ള എല്ലാവരെയും മോചിപ്പിക്കുന്നാണ് വ്യവസ്ഥ.

More Stories from this section

family-dental
witywide