
വാഷിംഗ്ടണ്‍: ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് സര്‍വകലാശാല പ്രസിഡന്‍റ് അലൻ ഗാർബർ. വിദ്യാർത്ഥികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയതിനെ പ്രകീർത്തിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. അപ്പോൾ സദസ്സിൽ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. ഡോണൾഡ് ട്രംപ് ഭരണകൂടം സ്ഥാപനത്തിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനത്തെ ലക്ഷ്യം വെക്കുന്ന സാഹചര്യത്തിലാണ് ഇത്.
ഗാർബറുടെ ആമുഖ പ്രസംഗം ഹാർവാർഡ് യാർഡിലെ ചരിത്രപരമായ ടെർസെന്‍റനറി തിയേറ്ററിൽ കൂടിയവരില്‍ നിന്ന് ഏറെ കയ്യടി നേടി. 2025 ലെ ക്ലാസിന് അടുത്തുള്ള തെരുവിൽ നിന്നും, രാജ്യത്തുടനീളം നിന്നും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാര്‍ത്ഥികൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരവം ഉയരാൻ ഒരിടവേള നൽകിയ ശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്, അങ്ങനെ തന്നെ ആയിരിക്കണം എന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.
അതേസമയം, ഹാര്‍വാർഡ് യൂണിവേഴ്സിറ്റിക്കെതിരായ നിലപാട് കടുപ്പിക്കുന്നതിന്‍റെ ഭാഗമായി കര്‍ശന നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. ഹാര്‍വാർഡില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിസ അപേക്ഷകളില്‍ കര്‍ശന പരിശോധന നടത്താനാണ് അധികൃതര്‍ തുനിയുന്നത്. മാത്രമല്ല, നിലവില്‍ യൂണിവേഴ്സിറ്റിയില്‍ പഠനം തുടരുന്നവരുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും കോളജില്‍ പരിപാടികള്‍ക്കും മറ്റും എത്തുന്നവരുടെയും അടക്കമുള്ള അപേക്ഷകളിലും കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തും. സര്‍ക്കാരിന്‍റെ കര്‍ശന നീക്കത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയാണ് വ്യക്തമാക്കിയത്.