
വാഷിംഗ്ടൺ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ചൊവ്വാഴ്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിൽ ഉജ്ജ്വല സ്വീകരണം നൽകിയിരുന്നു. യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന സുരക്ഷാ കരാറുകൾ പുതുക്കിയതിനൊപ്പം, മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ കിരീടാവകാശിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ട്രംപ് പരസ്യമായി ന്യായീകരിക്കുകയും ചെയ്തു.
വൈറ്റ് ഹൗസിൽ ചുവന്ന പരവതാനി വിരിച്ചുള്ള ഈ സ്വീകരണം കടുത്ത വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. സെനറ്റർ ബെർണി സാൻഡേഴ്സ് ട്രംപിന്റെ നിലപാടിനെ ശക്തമായി വിമർശിച്ചു. സാധാരണക്കാരായ മുസ്ലീങ്ങളെ വെറുക്കുകയും എന്നാൽ സ്വേച്ഛാധിപതികളായ കോടീശ്വരന്മാരായ മുസ്ലീം നേതാക്കളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനമാണ് ട്രംപിന്‍റേതെന്ന് സാൻഡേഴ്സ് ആരോപിച്ചു.
“ട്രംപിന് മുസ്ലീങ്ങളെ ഇഷ്ടമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കൂടുതൽ ധനികരാക്കാൻ കഴിയുന്ന കോടീശ്വരന്മാരായ സ്വേച്ഛാധിപതികളായ മുസ്ലീം നേതാക്കളൊഴികെ,” വൈറ്റ് ഹൗസിൽ എംബിഎസ്സിന് ലഭിച്ച ആദരം സംബന്ധിച്ച് സാൻഡേഴ്സ് ‘എക്സി’ൽ കുറിച്ചു.














