
വാഷിംഗ്ടൺ: തെക്കുകിഴക്കൻ യുഎസിൽ കനത്ത മഴയും വെള്ളപ്പൊക്കവും. കെന്‍റക്കിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ലേ കൗണ്ടിയിൽ വെള്ളപ്പൊക്കത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരാളെ കാണാതായെന്നും റിപ്പോർട്ടുണ്ട്. ഗവർണർ ആൻഡി ബെഷിയർ കെന്‍റക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിരവധി കാറുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്. ഞായറാഴ്ച വരെ വെള്ളപ്പൊക്കം തുടർന്നേക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ടെന്നസി, അർക്കൻസാസ് എന്നിവക്കൊപ്പം രണ്ട് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്യാവശ്യ കാര്യങ്ങളില്ലാതെ യാത്ര ചെയ്യരുതന്ന് നിർദേശിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ഭാഗങ്ങളിൽ വാരാന്ത്യ മഞ്ഞുവീഴ്ചയും മിസിസിപ്പി താഴ്‌വരയിലെ ചുഴലിക്കാറ്റ് ഭീഷണിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വെർജീനിയയിലെ റോഡുകൾ മണ്ണിടിച്ചിലിൽ തടസ്സപ്പെട്ടു. പടിഞ്ഞാറൻ വിർജീനിയ ഗവർണർ പാട്രിക് മോറിസെ ശനിയാഴ്ച രാത്രി തെക്കൻ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.