
വാഷിംഗ്ടണ്‍: അമേരിക്കൻ തീരപ്രദേശങ്ങളിലെ സൈനിക ഇടപെടലുകളെ ന്യായീകരിച്ച് ട്രംപ് ഭരണകൂടം രംഗത്ത്. കരീബിയൻ സമുദ്രത്തിലെ ആക്രമണങ്ങളിൽ ലക്ഷ്യമിടുന്ന വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇരുപാർട്ടി തലത്തിൽ കോൺഗ്രസിന് നൽകുന്നുണ്ടെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ഈ ആക്രമണങ്ങൾക്കുള്ള നിയമപരമായ ന്യായീകരണങ്ങൾ ട്രംപ് ഭരണകൂടം പങ്കുവെക്കുന്നില്ലെന്ന് ഡെമോക്രാറ്റുകൾ ഈ ആഴ്ച ആരോപണം ഉന്നയിച്ചിരുന്നു.
മലേഷ്യയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഹെഗ്സെത്ത്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട വ്യക്തി മയക്കുമരുന്ന് കടത്തുകാരനാണോ എന്ന് തിരിച്ചറിയാൻ ഭരണകൂടത്തിന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. തീർച്ചയായും ഞങ്ങൾക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഹെഗ്സെത്ത് മറുപടി നൽകി. ഇക്കാര്യത്തിൽ വലിയൊരു തെറ്റിദ്ധാരണയുണ്ട്. ഞങ്ങൾ ലക്ഷ്യമിടുന്നവരെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും, അവരുടെ ബന്ധങ്ങളെക്കുറിച്ചും, അവർ എന്താണ് വഹിക്കുന്നതെന്നും, അവർ എങ്ങോട്ടാണ് പോകുന്നതെന്നും ഞങ്ങൾക്ക് കൃത്യമായ അറിവില്ലെന്നാണ് അവർ വാദിക്കുന്നത്. ഇത് തീർത്തും തെറ്റാണെന്ന് ഹെഗ്സെത്ത് ചൂണ്ടിക്കാട്ടി.
ഈ തെളിവുകൾ ഇരുപാർട്ടി തലത്തിൽ പെന്റഗണ്‍ നിരവധി തവണ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പങ്കുവെക്കാൻ തയ്യാറാകാതെ, പെന്റഗണിലെ അഭിഭാഷകർ കാപ്പിറ്റോൾ ഹില്ലിലെ ബ്രീഫിംഗിൽ നിന്ന് അവസാന നിമിഷം പിന്മാറിയെന്ന് ഡെമോക്രാറ്റുകൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബുധനാഴ്ച റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് നൽകിയ സമാന ബ്രീഫിംഗിൽ ഡെമോക്രാറ്റുകളെ ഒഴിവാക്കിയെന്നും അവർ പരാതിപ്പെട്ടു.










