കണ്ണീരണിഞ്ഞ് കര്‍ണാടക; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ആരെയും പ്രതിചേര്‍ക്കാതെ എഫഐആര്‍

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഇന്നലെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേരുടെ മരണത്തിന് കാരണമായ സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസടുത്ത് കര്‍ണാടക ഹൈക്കോടതി. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ഓടെ കേ സില്‍ വാദം കേള്‍ക്കും. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

പൊതുതാല്‍പ്പര്യ ഹര്‍ജി (പിഐഎല്‍) രജിസ്റ്റര്‍ ചെയ്ത കോടതി ഇന്ന് ഉച്ചയ്ക്ക് 2.30 ന് വാദം കേള്‍ക്കും. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വി കാമേശ്വര റാവു, ജസ്റ്റിസ് സിഎം ജോഷി എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കും. മരണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി, സംഭവത്തെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഐപിഎല്‍ ചരിത്ര വിജയത്തെ തുടര്‍ന്ന് വ്യാഴാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് നടന്ന അനുമോദന പരിപാടിക്കിടെയാണ് തിക്കും തിരക്കും ഉണ്ടായത്. ലക്ഷക്കണക്കിന് ആളുകള്‍ ആഘോഷിക്കാന്‍ തടിച്ചുകൂടിയപ്പോള്‍ സ്ഥിതി ദാരുണമായി മാറി. 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്റ്റേഡിയത്തില്‍ 30,000 പേരെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുള്ളൂ, എന്നാല്‍ 2 ലക്ഷത്തിലധികം ആര്‍സിബി ആരാധകര്‍ എത്തിയത് ദാരുണ ദുരന്തമായി മാറി.

More Stories from this section

family-dental
witywide