
ന്യൂഡൽഹി : യുഎസ് ഷോർട്ട്സെല്ലറും ഓഹരി നിക്ഷേപ ഗവേഷണ സ്ഥാപനവുമായ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരായി നടത്തിയ ആരോപണങ്ങൾ തള്ളി ഗൌതം അദാനി. ഇത് അദാനി ഗ്രൂപ്പിനെതിരായ ഒരു ആക്രമണം മാത്രമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെ മാത്രമല്ല, ഇന്ത്യ ഇൻകോർപ്പറേറ്റുകളെ മൊത്തത്തിൽ ലക്ഷ്യം വച്ചുവെന്ന് ഗൗതം അദാനി ബുധനാഴ്ച പറഞ്ഞു. “ഈ റിപ്പോർട്ട് ഞങ്ങളുടെ അദാനി ഗ്രൂപ്പിനെതിരായ ഒരു വിമർശനം മാത്രമായിരുന്നില്ല. ആഗോളതലത്തിൽ സ്വപ്നം കാണാനുള്ള ഇന്ത്യൻ സംരംഭങ്ങളുടെ ധൈര്യത്തിനെതിരായ നേരിട്ടുള്ള വെല്ലുവിളിയായിരുന്നു അത്,” ബുധനാഴ്ച ഓഹരി ഉടമകൾക്ക് അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്.
“ അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ പ്രതിരോധശേഷിയുടെ എല്ലാ തലങ്ങളെയും മുന്നോട്ട് നയിക്കുന്ന ഒരു പരീക്ഷണത്തിന്റെ തുടക്കമായിരുന്നു അത്. അത് ഞങ്ങളുടെ ഭരണത്തെയും ഞങ്ങളുടെ ലക്ഷ്യത്തെയും ഇന്ത്യൻ കമ്പനികൾക്ക് ലോകത്തെ അളവിലും അഭിലാഷത്തിലും നയിക്കാൻ ധൈര്യപ്പെടാമെന്ന ആശയത്തെയും പോലും ചോദ്യം ചെയ്തു. “സെബിയുടെ വ്യക്തവും അന്തിമവുമായ വാക്കോടെ, സത്യം വിജയിച്ചു അല്ലെങ്കിൽ ഞങ്ങൾ എപ്പോഴും പറഞ്ഞതുപോലെ ‘സത്യമേവ ജയതേ’ (സത്യം മാത്രം വിജയിക്കും). ഞങ്ങളെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചെങ്കിലും പകരം ഞങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.”- കത്തിൽ പറയുന്നു.
വിദേശത്ത് കടലാസ് കമ്പനികൾ സ്ഥാപിക്കുകയും അവ മുഖേന സ്വന്തം കമ്പനികളിൽതന്നെ നിക്ഷേപം നടത്തി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചെന്നുമായിരുന്നു അദാനിക്കെതിരെ 2023 ജനുവരിയിൽ ഹിൻഡൻബർഗിന്റെ പ്രധാന ആരോപണം. എന്നാൽ, ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവില്ലെന്ന് അന്വേഷണത്തിൽ ബോധമായതായി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വ്യക്തമാക്കി. പിന്നാലെയാണ് അദാനി ഗ്രൂപ്പ് ഓഹരി ഉടമകൾക്ക് കത്തുമായി എത്തിയത്.