ട്രംപിന്‍റെ പുതിയ ഭീഷണി അത്ര നിസാരമല്ല! ഇന്ത്യക്കും വൻ പണി കിട്ടാനുള്ള സാധ്യത, വെനസ്വേല എണ്ണ വാങ്ങുന്നവർക്കെല്ലാം 25 ശതമാനം തീരുവ

വാഷിംഗ്ടൺ: വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം തീരുവ ചുമത്തുമെന്നുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി ഇന്ത്യയെയും ബാധിച്ചേക്കും. വെനസ്വേല ഇന്ത്യ, ചൈന രാജ്യങ്ങളിലേക്കും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കും സ്പെയിനിലേക്കും എണ്ണ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.

2023 ഡിസംബറിലും 2024 ജനുവരിയിലും വെനസ്വേലൻ ക്രൂഡ് ഓയിൽ ഏറ്റവും കൂടുതല്‍ വാങ്ങിയ രാജ്യം ഇന്ത്യയായിരുന്നു. ആദ്യ മാസത്തിൽ പ്രതിദിനം ഏകദേശം 191,600 ബാരൽ ഇറക്കുമതി ചെയ്തു. അത് അടുത്ത മാസത്തിൽ 254,000ൽ അധികമായി ഉയർന്നു. 2024 ജനുവരിയിൽ വെനസ്വേലയുടെ മൊത്തം എണ്ണ കയറ്റുമതിയുടെ പകുതിയോളം (മാസത്തിൽ ഏകദേശം 557,000 ബിപിഡി) ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു.

വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയര്‍ത്തിയിട്ടുള്ളത്. വെനസ്വേല അമേരിക്കയോടും ഞങ്ങൾ പിന്തുണയ്ക്കുന്ന സ്വാതന്ത്ര്യത്തോടും വളരെ ശത്രുതാപരമായാണ് പെരുമാറുന്നത്. അതിനാൽ, വെനസ്വേലയിൽ നിന്ന് എണ്ണയും/അല്ലെങ്കിൽ വാതകവും വാങ്ങുന്ന ഏതൊരു രാജ്യവും ഞങ്ങളുടെ രാജ്യവുമായി അവർ നടത്തുന്ന ഏതൊരു വ്യാപാരത്തിനും അമേരിക്കയ്ക്ക് 25 ശതമാനം തീരുവ നൽകാൻ നിർബന്ധിതരാകുമെന്ന് ട്രംപ് വ്യക്തമാക്കി.

അക്രമികളായ വ്യക്തികളും ട്രെൻ ഡി അരഗ്വ പോലുള്ള ഗുണ്ടാസംഘങ്ങളിലെ അംഗങ്ങളും ഉൾപ്പെടെയുള്ള കുറ്റവാളികളെ വെനസ്വേല മനഃപൂർവ്വം അമേരിക്കയിലേക്ക് അയച്ചുവെന്ന് ട്രംപ് തെളിവുകളില്ലാതെ അവകാശപ്പെട്ടു.ഫാർമസ്യൂട്ടിക്കൽസ്, കാറുകൾ, തടി എന്നിവയുടെ ഇറക്കുമതിക്ക് 25 ശതമാനം ഈടാക്കുന്നത് ഉൾപ്പെടെ, അദ്ദേഹം മുമ്പ് പ്രഖ്യാപിച്ച തീരുവകൾ ട്രംപ് വൈകിപ്പിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്ക് ശേഷമാണ് ഈ വാർത്ത വന്നിട്ടുള്ളത്.മറ്റ് രാജ്യങ്ങൾക്ക് തീരുവകൾ ട്രംപ് പ്രഖ്യാപിക്കുന്ന ഏപ്രിൽ രണ്ടിന്, അതായത് വിമോചന ദിനം എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന അതേ ദിവസം തന്നെ ഈ തീരുവകൾ പ്രാബല്യത്തിൽ വരും.

More Stories from this section

family-dental
witywide