
പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ വസതിയുടെ അടുത്ത ബ്ലോക്കുകളിലാണ് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവം ന്യൂ ഇംഗ്ലണ്ട് മേഖലയിൽ ആശങ്കയുണർത്തിയിരിക്കുകയാണ്.
ഏതെങ്കിലും പരമ്പര കൊലയാളിയാണോ ഇതിനുപിന്നിലെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്. ബുധനാഴ്ച രാവിലെയാണ് വെസ്റ്റർലി പൊലീസിന് വാച്ച്ഹിൽ എന്ന പ്രദേശത്തെ എവറെറ്റ് അവന്യൂവിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മനുഷ്യന്റെ കാലിന്റെ അസ്ഥിയാണെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തി. ഇത് സ്വിഫ്റ്റിന്റെ കടൽത്തീരത്തുള്ള വസതിയുടെ സമീപത്താണ്. അവശിഷ്ടങ്ങൾ റോഡ് ഐലൻഡ് മെഡിക്കൽ എക്സാമിനറുടെ ഓഫിസിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
പ്രദേശവാസികളും ഇപ്പോഴും ആശങ്കയിലാണ്. സമീപ മാസങ്ങളിൽ രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽനിന്നായി അധികൃതർ നിരവധി മൃതദേഹങ്ങളും മനുഷ്യ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവയിൽ പലതും സ്ത്രീകളുടേതാണെന്നാണ് വിവരം. ഈ സംഭവങ്ങൾക്കുപിന്നിൽ ഏതെങ്കിലും പരമ്പര കൊലയാളിയാണോയെന്നാണ് പ്രദേശത്ത് ശക്തമായിരിക്കുന്ന അഭ്യൂഹം.
Human remains found near Taylor Swift’s mansion in Rhode Island