
വാഷിംഗ്ടണ്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യുഎസിൽ താമസിക്കുന്ന 11 ഇറാനികളെ ഫെഡറൽ ഏജന്‍റുമാർ അറസ്റ്റ് ചെയ്തതായി ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. യുഎസ് സൈനിക വിമാനങ്ങൾ ഇറാനിലെ പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതിനെത്തുടർന്ന് ഞായറാഴ്ചയാണ് മിക്ക അറസ്റ്റുകളും നടന്നത്. ലോകത്തിലെ ഒന്നാം നമ്പർ ഭീകരവാദ സ്പോൺസർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറാൻ ഉയർത്തുന്ന ആണവ ഭീഷണി അവസാനിപ്പിക്കാനാണ് താൻ ആക്രമണങ്ങൾക്ക് ഉത്തരവിട്ടതെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
ഇറാനുമായുള്ള സംഘർഷത്തിനിടെ യുഎസിൽ അക്രമങ്ങൾ ഉണ്ടാകുമോ എന്ന് ചില അമേരിക്കക്കാർ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഈ അറസ്റ്റുകൾ. ന്യൂയോർക്ക് സിറ്റി മുതൽ ലോസ് ഏഞ്ചൽസ് വരെയുള്ള നഗരങ്ങളിലെ മേയർമാർ പൊതു സുരക്ഷയ്ക്ക് എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന് നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്.
അറസ്റ്റിലായവരിൽ, നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട 56 വയസ്സുകാരനും ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (Islamic Revolutionary Guard Corps – IRGC) മുൻ അംഗവുമായ മെഹ്റാൻ മകാരി സാഹേലിയും ഉൾപ്പെടുന്നു.
കൂടാതെ, കുടിയേറ്റ പദവി ക്രമീകരിക്കാൻ കഴിയാതിരുന്ന മുൻ ഇറാൻ ആർമി സ്നിപ്പർ റിബ്വാർ കരിമി, വിസ അപേക്ഷയിൽ കള്ളം പറഞ്ഞ സംശയിക്കപ്പെടുന്ന ഭീകരൻ എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിശേഷിപ്പിച്ച യൂസഫ് മെഹ്റിദേഹ്നോ എന്നിവരും അറസ്റ്റിലായി. കരിമി അറസ്റ്റിലാകുമ്പോൾ അദ്ദേഹത്തിന്റെ കൈവശം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആർമി തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നുവെന്നും ഫെഡറൽ ഉദ്യോഗസ്ഥർ അറിയിച്ചു.