
ന്യൂയോർക്ക്/ടെൽ അവീവ്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്‍റ് അനുസരിച്ച് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോർക്ക് മേയർ ഇലക്‌ട് സൊഹ്‌റാൻ മംദാനിയുടെ ഭീഷണികൾക്കിടയിലും ന്യൂയോർക്ക് സിറ്റി സന്ദർശിക്കാൻ പദ്ധതിയിടുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ബുധനാഴ്ച ന്യൂയോർക്ക് ടൈംസിന്‍റെ ‘ഡീൽബുക്ക്’ ഫോറത്തിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. “അതെ, ഞാൻ ന്യൂയോർക്കിൽ വരും,” നെതന്യാഹു പറഞ്ഞു.
മംദാനിയുമായി ഒരു ചർച്ചയ്ക്ക് തയ്യാറുണ്ടോ എന്ന ചോദ്യത്തിന്, “അദ്ദേഹത്തിന്‍റെ മനസ് മാറുകയും ഞങ്ങൾക്ക് നിലനിൽക്കാൻ അവകാശമുണ്ടെന്ന് പറയുകയും ചെയ്താൽ, അതൊരു നല്ല സംഭാഷണത്തിന് തുടക്കമാകും,” എന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ മറുപടി. 34 വയസ്സുകാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനി, ഇസ്രായേലിന്റെ നിലനിൽപ്പിനുള്ള അവകാശത്തെ താൻ പിന്തുണയ്ക്കുന്നുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
എന്നാൽ, ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം, സൗത്ത് ഏഷ്യൻ മേയർ ഇലക്‌ട് ആയ അദ്ദേഹം, ഒരു രാജ്യത്തിനും മതം പോലുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിൽ പൗരത്വ ശ്രേണി ഉണ്ടാകാൻ പാടില്ലെന്ന് വാദിച്ചുകൊണ്ട് ഇസ്രായേലിന് ഒരു ജൂത രാഷ്ട്രമായി നിലനിൽക്കാൻ അവകാശമുണ്ടെന്ന് പറയുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ, ഐസിസി വാറന്‍റ് നടപ്പാക്കാൻ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിനെ അയക്കുമെന്ന് മംദാനി നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ഹമാസ് 2023 ഒക്‌ടോബർ 7-ന് നടത്തിയ ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നെതന്യാഹുവിന്റെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ഹേഗ് ആസ്ഥാനമായുള്ള ഐസിസി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. എങ്കിലും വംശഹത്യ, വർണ്ണവിവേചനം തുടങ്ങിയ ആരോപണങ്ങൾ ഇസ്രായേൽ ആവർത്തിച്ച് തള്ളിക്കളയുകയാണ്.
ഇസ്രായേൽ, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഐസിസിയിൽ ചേരാത്ത രാജ്യങ്ങളാണ്.










