
വാഷിംഗ്ടൺ : അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കുന്ന നിലപാടാണ് അധികാരമേറ്റതിനു പിന്നാലെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പാലിച്ചുപോരുന്നത്. ഇതിൻ്റെ ഭാഗമായി ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാർക്ക് സ്വമേധയാ രാജ്യം വിടുന്നതിനായി 3,000 ഡോളർ (ഏകദേശം 2.5 ലക്ഷം രൂപ) സ്റ്റൈപ്പൻഡും സ്വന്തം രാജ്യത്തേക്കുള്ള സൗജന്യ വിമാന ടിക്കറ്റും വാഗ്ദാനം ചെയ്യുന്നു. ഈ വർഷാവസാനത്തിന് മുമ്പ് രാജ്യം വിടുന്നവർക്ക് മാത്രമായാണ് ഈ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ മെയ് മാസത്തിൽ ഈ പദ്ധതിയുടെ ഭാഗമായി 1,000 ഡോളറായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ക്രിസ്മസ് സീസൺ പ്രമാണിച്ച് ഈ തുക 3,000 ഡോളറായി മൂന്നിരട്ടിയാക്കി വർദ്ധിപ്പിക്കുകയായിരുന്നു.
ഭരണകൂടം മുന്നോട്ടുവെച്ച ഈ പ്രത്യേക ഓഫർ ഈ കലണ്ടർ വർഷാവസാനം വരെ (2025 ഡിസംബർ 31) മാത്രമേ ലഭ്യമാകൂ. താൽപ്പര്യമുള്ളവർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (DHS) CBP Home എന്ന മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം. നിർബന്ധിത നാടുകടത്തലുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമായ ഒരു മാർഗ്ഗമായാണ് ഭരണകൂടം ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്.
അതേസമയം, ഈ അവസരം വിനിയോഗിക്കാത്തവരെ പിന്നീട് കണ്ടെത്തി അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്യുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്തരക്കാർക്ക് പിന്നീട് യുഎസിലേക്ക് മടങ്ങാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നു.
“2025 ജനുവരി മുതൽ, 1.9 ദശലക്ഷം അനധികൃത വിദേശികൾ സ്വമേധയാ നാടുകടത്തുകയും പതിനായിരക്കണക്കിന് ആളുകൾ CBP ഹോം പ്രോഗ്രാം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്,” നോം പറഞ്ഞു. “ക്രിസ്മസ് സീസണിൽ, യുഎസ് നികുതിദായകർ സ്വമേധയാ പോകാനുള്ള പ്രോത്സാഹനം ഉദാരമായി മൂന്നിരട്ടിയാക്കുന്നു – $3,000 എക്സിറ്റ് ബോണസ് വാഗ്ദാനം ചെയ്യുന്നു, പക്ഷേ വർഷാവസാനം വരെ മാത്രം.” ക്രിസ്റ്റി നോം പറഞ്ഞു.
Illegal immigrants will be given $3,000 and a plane ticket if they leave the US this year















