
കഴിഞ്ഞ 68 കൊല്ലം ഫ്രാൻസിസ് മാർപാപ്പ ജീവിച്ചത് ശ്വാസകോശത്തിന്‍റെ ഒരുഭാഗം ഇല്ലാതെയായിരുന്നു. 1957ൽ, ഇരുപത്തിയൊന്നാം വയസിൽ ബാധിച്ച ശ്വാസകോശ അണുബാധ അദ്ദേഹത്തെ കാര്യമായി ബാധിച്ചിരുന്നു. തുടര്‍ന്ന് യോർഹെ മരിയോ ബർഗോഗ്ലിയോ എന്ന ആ ചെറുപ്പക്കാരന്‍റെ ശ്വാസകോശത്തിന്‍റെ ഒരുഭാഗം ശസ്ത്രക്രിയ ചെയ്തുനീക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. സ്വദേശമായ അർജന്‍റീനയിലായിരുന്നു ശസ്ത്രക്രിയ. ബര്‍ഗോഗ്ലിയോ ആ വെല്ലുവിളി അതിജീവിച്ചു. ആരോഗ്യം വീണ്ടെടുത്തു ദൈവവഴിയിൽ കാതങ്ങളോളം സഞ്ചരിച്ചു. ആഗോളസഭയുടെ പരമാധ്യക്ഷപദവി വരെയെത്തി.
പക്ഷേ പ്രായം കൂടി വന്നപ്പോൾ ഫ്രാൻസിസ് പാപ്പയെ പഴയ ശ്വാസകോശ പ്രശ്നങ്ങൾ അലട്ടി.
അണുബാധകൾകൾ കാരണം പലവട്ടം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. 2023 നവംബറിൽ യുഎഇ സന്ദർശനത്തിന് തൊട്ടുമുൻപുണ്ടായ രോഗബാധ കാരണം സന്ദർശനം തന്നെ റദ്ദാക്കേണ്ടിവന്നു. അടിക്കടി രോഗം അലട്ടിയെങ്കിലും അദ്ദേഹം ലോകമെങ്ങും അശരണർക്കും ആലംബഹീനർക്കും അരികിലേക്ക് ഓടിയെത്തി. മിക്കപ്പോഴും വീൽ ചെയറിൽ ആ സ്നേഹം ദുരിതമനുഭവിക്കുന്നരിലേക്ക് എത്തി. കഴിഞ്ഞമാസത്തെ ആശുപത്രി വാസം ലോകമെങ്ങും വലിയ ആശങ്ക പരത്തിയെങ്കിലും അദ്ഭുതകരമായി ഫ്രാൻസിസ് പാപ്പ തിരിച്ചെത്തി. കടുത്ത ന്യൂമോണിയ ബാധിതനായിരുന്നു പാപ്പ. ആശുപത്രിവാസക്കാലത്ത് തന്റെ രോഗവിവരങ്ങളൊന്നും മറച്ചുവയ്ക്കരുതെന്ന് ഡോക്ടർമാർക്ക് പാപ്പ നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടുകൊണ്ടിരുന്നു. പ്രാർഥനകൾക്കൊടുവിൽ അദ്ദേഹം രോഗമുക്തനായി വത്തിക്കാനിലെ വസതിയിൽ തിരിച്ചെത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.