വത്തിക്കാനിലേക്ക് ഉറ്റുനോക്കി ലോകം, പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവിന് തുടക്കം; ഇന്ത്യയിൽ നിന്ന് 4 കർദ്ദിനാൾമാർ പങ്കെടുക്കുന്നു

വത്തിക്കാന്‍: കത്തോലിക്കാ സഭയുടെ 267 -ാമത്തെ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവ് തുടക്കമായി. ദിവ്യബലിയിൽ പങ്കെടുത്ത ശേഷം വോട്ടവകാശമുള്ള 133 ക‍ർദിനാൾമാരും സിസ്റ്റീൻ ചാപ്പലിലേക്ക് കയറി. ആദ്യ വോട്ടെടുപ്പിന്‍റെ ഫലം രാത്രി തന്നെ അറിയാനായേക്കുമെന്നാണ് വ്യക്തമാകുന്നത്. 80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും.

ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയും ജോർജ് ജേക്കബ് കൂവക്കാടും അടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ദിവ്യബലിക്ക് ശേഷമാണ് കർദിനാൾമാർ കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലേക്ക് എത്തിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ധ്യാനപ്രസംഗത്തിന് ശേഷമാകും ആദ്യ ബാലറ്റ് പരിശോധിക്കുക.

Also Read

More Stories from this section

family-dental
witywide