
ഒറിഗോൺ: കുട്ടികളെ സ്കൂളിലാക്കുന്ന സമയത്ത് രക്ഷിതാവായ ഒരു പിതാവിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിൽ രക്ഷിതാക്കൾക്ക് ഞെട്ടൽ. പോർട്ട്‌ലാൻഡിനടുത്തുള്ള ബീവർട്ടണിലെ ഒരു പ്രീസ്‌കൂളിലാണ് സംഭവം.
കുട്ടികൾക്കും കുടുംബങ്ങൾക്കും സ്കൂൾ ജീവനക്കാർക്കും മുന്നിൽ വെച്ച് കാറിന്‍റെ ജനൽ തകർത്താണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
“ചെറിയ കുട്ടികളെ പരിപാലിക്കുന്ന ഒരു ഡേ കെയർ സുരക്ഷിതമായ ഒരിടമായിരിക്കണം,” വെള്ളിയാഴ്ച രാവിലെ മകളെ ബീവർട്ടണിലെ മോണ്ടിസോറി സ്കൂളിൽ കൊണ്ടുവിട്ട ശേഷം നതാലി ബെർണിംഗ് പറഞ്ഞു. ഇത് ആ കുടുംബത്തിന് മാത്രമല്ല, മറ്റ് കുട്ടികൾക്കും മാനസിക ആഘാതമുണ്ടാക്കുന്നതാണെന്നും നതാലി കൂട്ടിച്ചേർത്തു. 38 വയസുകാരനായ ഇറാൻ പൗരനും കൈറോപ്രാക്ടറുമായ മഹ്ദി ഖാൻബാബാസദേഹിനെയാണ് ഇമിഗ്രേഷൻ അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച തന്റെ കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഇദ്ദേഹത്തെ തടഞ്ഞത്. ആദ്യം കുട്ടിയെ സ്കൂളിൽ വിടാൻ അനുവാദം ചോദിച്ച ശേഷം, അദ്ദേഹം വാഹനം മുന്നോട്ടെടുക്കുകയും സംഭവിച്ച കാര്യങ്ങൾ ഭാര്യയെ വിളിച്ച് അറിയിക്കുകയും ചെയ്തു. തനിക്കും തന്‍റെ കുട്ടിക്കും സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉള്ളതിനാൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭാര്യയാണ് ഇക്കാര്യം പറഞ്ഞത്.
ഭാര്യ ഉടൻ തന്നെ സ്കൂളിലേക്ക് എത്തുകയും കാറിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് സ്കൂളിനകത്തേക്ക് പോകുകയും ചെയ്തു. ഖാൻബാബാസദേഹ് പാർക്കിംഗ് സ്ഥലത്തെ വാഹനത്തിൽ തന്നെ ഇരിക്കുകയും കുട്ടികളുടെയും കുടുംബങ്ങളുടെയും സൗകര്യം പരിഗണിച്ച് സ്കൂൾ പരിസരത്തുനിന്ന് മാറ്റി എവിടെയെങ്കിലും നിർത്താമോ എന്ന് ചോദിക്കുകയും ചെയ്തുവെന്ന് ഭാര്യ പറഞ്ഞു. അദ്ദേഹം വാഹനം പാർക്കിംഗ് സ്ഥലത്തുനിന്ന് തെരുവിലേക്ക് മാറ്റുകയും പുറത്തിറങ്ങാൻ വാതിൽ തുറക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥർ ജനൽ തകർത്ത് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും ഭാര്യ കൂട്ടിച്ചേർത്തു.