ഇറാനെതിരെ ഏതു നിമിഷവും ആക്രമണത്തിന് തയ്യാറായി അമേരിക്ക ; അമേരിക്കയിലെ ഇറാന്‍ പിന്തുണയുള്ള പ്രവര്‍ത്തകരുടെ നിരീക്ഷണം ശക്തമാക്കി

വാഷിംഗ്ടണ്‍: ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേലിനെ സഹായിക്കാന്‍ ഏതു നിമിഷവും അമേരിക്ക പങ്കുചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ അമേരിക്കയിലെ ഇറാന്‍ പിന്തുണയുള്ള പ്രവര്‍ത്തകരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട്.

ഇറാനെതിരെ ഇസ്രായേലിന്റെ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ആക്രമണം ആരംഭിച്ചതുമുതല്‍, ഇറാന്‍ പിന്തുണയുള്ള വിദേശ ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആഭ്യന്തര സ്ലീപ്പര്‍ സെല്ലുകള്‍ നിരീക്ഷിക്കുന്നത് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2020 ജനുവരിയില്‍ ട്രംപിന്റെ ഉത്തരവനുസരിച്ച് ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ഇറാനില്‍ നിന്നുള്ള ഭീഷണി നിലവിലുള്ളതും മുന്‍ ഭരണകൂട ഉദ്യോഗസ്ഥരെയും അധിക ശ്രദ്ധയിലായിരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

ഇറാനിയന്‍ ഭരണകൂടത്തിന്റെ വിമര്‍ശകരെ നിരീക്ഷിക്കാനും വധിക്കാനും പദ്ധതിയിട്ട ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (ഐആര്‍ജിസി) ഒരു പ്രവര്‍ത്തകനും യുഎസ് ആസ്ഥാനമായുള്ള മറ്റ് രണ്ടുപേര്‍ക്കും എതിരെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരുന്നു. ട്രംപിനെതിരെ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ തന്നെ പ്രേരിപ്പിച്ചതായി ഐആര്‍ജിസി പ്രവര്‍ത്തകന്‍ കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

യുഎസിനുള്ളില്‍ ഇറാന്‍ നേതൃത്വം നല്‍കുന്ന ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍, വര്‍ഷങ്ങളായി യുഎസ് നിയമ നിര്‍വ്വഹണ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണെയും ഇറാനിയന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ മാസിഹ് അലിനെജാദിനെയും കൊല്ലാന്‍ ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിട്ടുണ്ട്. ഇരുവരും ഇറാന്‍ സര്‍ക്കാരിനെ പതിവായി വിമര്‍ശിക്കുന്നവരാണ്. 2021 ല്‍ ബോള്‍ട്ടന് സീക്രട്ട് സര്‍വീസ് സംരക്ഷണം ലഭിച്ചു, എന്നാല്‍ ഈ വര്‍ഷം ട്രംപ് അദ്ദേഹത്തിന്റെ സംരക്ഷണം പിന്‍വലിച്ചു.

ഇറാനിയന്‍ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആക്രമണത്തില്‍ പങ്കുചേര്‍ന്ന് ഫോര്‍ഡോയിലെ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ആക്രമിക്കണോ വേണ്ടയോ എന്ന് ട്രംപ് ആലോചിക്കുന്നതായി സിബിഎസ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുഎസിലെ ഇറാന്‍ പിന്തുണയുള്ളവരെ ശക്തമായി നിരീക്ഷിക്കുന്നത്.
അതേസമയം, അമേരിക്ക അത്തരത്തിലൊരു ആക്രമണം നടത്താന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും തിരിച്ചടിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide