
ഇന്ത്യയ്ക്ക് 20% മുതൽ 25% വരെ താരിഫ് നിരക്ക് ഏർപ്പെടുത്തേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഓഗസ്റ്റ് 1 എന്ന അവസാന തീയതിക്ക് മുമ്പ് ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാറിൽ എത്തിയില്ല എങ്കിൽ ഇന്ത്യക്ക് താരിഫ് ഏർപ്പെടുത്തും എന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഇത് അന്തിമമായ തീരുമാനം അല്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യ ഒരു നല്ല സുഹൃത്താണ്, പക്ഷേ ഇന്ത്യ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ താരിഫ് ഈടാക്കുന്നുണ്ട്, അങ്ങനെ ചെയ്യാൻ പാടില്ലല്ലോ ” അഞ്ച് ദിവസത്തെ സ്കോട്ട്ലൻഡ് സന്ദർശനത്തിന് ശേഷം വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോൾ എയർഫോഴ്സ് വണ്ണിൽ ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നിരവധി രാജ്യങ്ങളുമായുള്ള വ്യാപാരങ്ങളിൽ ഏപ്രിൽ ഒന്നു മുതൽ പാരസ്പര്യ നികുതി ചുമത്തിയ ട്രംപ് ഓഗസ്റ്റ് ഒന്ന് എന്ന സമയ പരിധി നിശ്ചയിച്ചിരുന്നു. ഓഗസ്റ്റ് ഒന്നുവരെ 10 ശതമാനമാക്കി ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഈ സമയ പരിധിക്കുള്ളിൽ ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ കുറച്ചു രാജ്യങ്ങളുമായി മാത്രമേ ഇത്തരത്തിൽ ഒരു ധാരണയിലെത്താൻ അമേരിക്കക്ക് സാധിച്ചിട്ടുള്ളു. അതു തന്നെ അമേരിക്കക്ക് ഏകപക്ഷീയമായ മേൽക്കൈ നൽകുന്ന ഉടമ്പടികളാണ് താനും.
അമേരിക്കൻ കയറ്റുമതിക്കായി വിപണി കൂടുതൽ തുറക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയുന്നതിന് ഇന്ത്യയുമായുള്ള ചർച്ചകൾക്ക് യുഎസിന് കൂടുതൽ സമയം ആവശ്യമാണെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ തിങ്കളാഴ്ച പറഞ്ഞിരുന്നു.
20% നും 25% നും ഇടയിൽ ഉയർന്ന താരിഫുകൾക്കായി ന്യൂഡൽഹി തയ്യാറെടുക്കുന്നതായി ചൊവ്വാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
India May Pay 20% to 25% Tariff Trump Says









