വാഷിംങ്ടൺ: ഇന്ത്യയ്ക്കെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വിഷയത്തിൽ കടുത്ത നിലപാടുകൾക്ക് കാരണം ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ-പാക് വെടിനിർത്തലിൽ ട്രംപിൻ്റെ പങ്ക് ഇന്ത്യ അംഗീകരിക്കാത്തതാണെന്ന് വിൽസൺ സെന്ററിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മൈക്കൽ കുഗൽമാൻ. വാർത്താഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പതിറ്റാണ്ട് കാലയളവിൽ ഇന്ത്യ-യുഎസ് നയതന്ത്രബന്ധ പങ്കാളിത്തത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണ് നിലവിലെന്നും ഇരുരാജ്യങ്ങളും പരസ്‌പരം ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തിൽ ഹാനികരമായ ആഘാതം ഉളവാക്കുമെന്നും കുഗൽമാൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ നീക്കം നിരീക്ഷിച്ചാൽ ട്രംപിന്റെ പുതിയ പ്രഖ്യാപനം ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. ഉഭയകക്ഷി ബന്ധങ്ങളിലെ ഒരു മോശം ഘട്ടമായി ഇതിനെ കാണാമെങ്കിലും ഇരുരാജ്യങ്ങളും തയ്യാറായാൽ ബന്ധം മെച്ചപ്പെടുത്താനാകും. ഇരുരാജ്യങ്ങളും തമ്മിലുള്ളത് ബഹുമുഖ ബന്ധമാണെന്നും പ്രത്യാഘാതങ്ങളെ ചെറുക്കാനുള്ള കരുത്ത് ഇന്ത്യ-യുഎസ് ബന്ധത്തിനുണ്ടെന്നും കുഗൽമാൻ കൂട്ടിച്ചേർത്തു.
രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ കുറിച്ച് പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുകയും നയരൂപീകരണത്തിന് യുഎസിനെ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് വിൽസൺ സെൻ്റർ. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളും യുഎസും തമ്മിലുള്ള നയബന്ധങ്ങൾ നിരീക്ഷിക്കുന്ന വിൽസൺ സെന്ററിന്റെ വിഭാഗമാണ് സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട്.












