
ന്യൂഡൽഹി: ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ഉടമ്പടിയുടെ ആദ്യ ഘട്ട ചർച്ചകൾ ഡിസംബർ 10 മുതൽ ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കരാറിൻ്റെ ആദ്യ ഭാഗം അന്തിമമാക്കാൻ ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നതിനാൽ ഈ കൂടിക്കാഴ്ച നിർണായകമാണ്. “മൂന്ന് ദിവസത്തെ ചർച്ചകൾ ഡിസംബർ 10 ന് ആരംഭിക്കും. ഡിസംബർ 12 ന് അത് സമാപിക്കും, ഇത് ഔപചാരികമായ ഒരു റൗണ്ട് ചർച്ചകളല്ല,” വൃത്തങ്ങളിലൊന്ന് പറഞ്ഞു.
ഡെപ്യൂട്ടി യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെൻ്റേറ്റീവ് (USTR) റിക്ക് സ്വിറ്റ്സറാണ് യുഎസ് സംഘത്തെ നയിക്കുന്നത്. റഷ്യൻ അസംസ്കൃത എണ്ണ വാങ്ങിയതിൻ്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ 25 ശതമാനം തീരുവയും അധികമായി 25 ശതമാനം പിഴയും ചുമത്തിയതിന് ശേഷം യുഎസ് ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. സെപ്റ്റംബർ 16 നാണ് യുഎസ് ഉദ്യോഗസ്ഥർ ഇതിന് മുൻപ് ഇന്ത്യ സന്ദർശിച്ചത്.
സെപ്റ്റംബർ 22 ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും വ്യാപാര ചർച്ചകൾക്കായി ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും നയിച്ച് യുഎസിലേക്ക് പോയിരുന്നു. ഇതിന് മുൻപ് മെയ് മാസത്തിലും ഗോയൽ വാഷിംഗ്ടൺ സന്ദർശിച്ചിരുന്നു. കരാറിനായുള്ള യുഎസിന്റെ ചർച്ചളുടെ നേതൃത്വം ദക്ഷിണേഷ്യ, മധ്യേഷ്യ അസിസ്റ്റൻ്റ് യുഎസ് ട്രേഡ് റെപ്രസെൻ്റേറ്റീവ് ബ്രെൻഡൻ ലിഞ്ചിന് ആണ്. ഇന്ത്യൻ ഭാഗത്തുനിന്ന് വാണിജ്യ വകുപ്പിലെ ജോയിൻ്റ് സെക്രട്ടറി ദർപ്പൺ ജെയിനാണ് നേതൃത്വം നൽകുന്നത്.













