
സാൻ അന്റോണിയോ: ടെക്സസിലെ സാൻ അന്റോണിയോയിലുള്ള റിവർ വാക്ക് വിനോദ സഞ്ചാര മേഖലയിൽ യുവതിയുടെ പെപ്പർ സ്‌പ്രേ ആക്രമണത്തിനിരയായ എട്ട് പേരിൽ പിഞ്ചുകുഞ്ഞുൾപ്പെടെയുള്ള ഇന്ത്യൻ കുടുംബവും.
നവംബർ 15 ശനിയാഴ്ച വൈകുന്നേരം ടെക്സസിലെ സാൻ അന്റോണിയോയിൽ ഗോ റിയോ ബോട്ട് ടൂറിൽ വെച്ചാണ് അസ്വസ്ഥതയുണ്ടാക്കിയ സംഭവം നടന്നത്. ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അതിക്രമം കാട്ടിയ സ്ത്രീ അവിടെയുണ്ടായിരുന്നവർക്കുനേരെ കുരുമുളക് സ്‌പ്രേ ചെയ്യുന്നതും ആക്രോശിക്കുന്നത് കാണാം.
റിപ്പോർട്ട് അനുസരിച്ച്, ഫോണിലെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് സ്ത്രീ പ്രകോപിതയായ സ്ത്രീ നിരവധി വിനോദസഞ്ചാരികളെ പെപ്പർ സ്‌പ്രേ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
മറ്റ് വിനോദ സഞ്ചാരികൾക്കൊപ്പം അക്രമിയായ സ്ത്രീയും ഒരു ടൂർ ബോട്ടിലായിരുന്നു. ഇതിനിടെ ബോട്ട് ഓപ്പറേറ്റർ സ്ത്രീയോട് ഫോണിൻ്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതായും ഇതിൽ അവർ പ്രകോപിതയായെന്നും സാൻ അന്റോണിയോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് (എസ്എപിഡി) പറഞ്ഞു. യുവതി അസ്വസ്ഥയായപ്പോൾ, ഓപ്പറേറ്റർ ബോട്ട് നിർത്തി അവരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ബോട്ടിൽ നിന്നും ഇറങ്ങിയ ശേഷം,യുവതി അടുത്തുള്ള ഒരു പാലത്തിലേക്ക് നടന്നു പോയി അവിടെയുണ്ടായിരുന്നവർക്കുനേരെ പെപ്പർ സ്‌പ്രേ ചെയ്തു. ഇന്ത്യൻ ബാലികയും കുടുംബവും ഇവിടെയായിരുന്നു ഉണ്ടായിരുന്നത്. ടിക് ടോക്കിൽ പങ്കുവെച്ച സംഭവത്തിന്റെ ദൃശ്യങ്ങളിൽ കുഞ്ഞ് കണ്ണുകൾ തുടയ്ക്കുന്നതും കരയുന്നതും കാണാം. അക്രമിയായ യുവതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Indian family, including toddler, victims of woman’s pepper spray attack in Texas.















