
വാഷിംങ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ. ഫീനിക്സിലെ കുട്ടികളുടെ ആശുപ്രതിയിലെ മുൻ ബിഹേവിയറൽ ഹെൽത്ത് ടെക്നീഷ്യനായ ജയ്ദീപ് പട്ടേൽ (31) നെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ മൂന്ന് മുതൽ 12 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് ജയ്‌ദീപിനെതിരെ ചുമത്തിയിരിക്കുന്നത്.
1,200 ലധികം കുട്ടികളുടെ അശ്ലീല ഫോട്ടോകളും വിഡിയോകളും ഇയാളുടെ മൊബൈലിൽ നിന്ന് കണ്ടെത്തിയതായി യുഎസിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്ന സമൂഹമാധ്യമ പ്രൊഫൈലിനെക്കുറിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
ചാറ്റുകളും ചിത്രങ്ങളും വിഡിയോകളും പങ്കിടുന്ന ഗ്രൂപ്പിൽ ജയ്‌ദീപിൻ്റെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് ജയദീപിനെ തേടിയെത്തിയത്.പൊലീസ് ജയ്‌ദീപ് പട്ടേലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ രേഖകളും പിടിച്ചെടുത്തു. അശ്ലീല ഗ്രൂപ്പിൽ ജയദീപ് അയച്ച നിരവധി സന്ദേശങ്ങൾ പൊലീസ് കണ്ടെടുത്തു.
സ്വന്തം ലൈംഗിക സംതൃപ്തിക്കായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്‌തുക്കൾ പ്രതി പരസ്യമായി അഭ്യർഥിക്കുന്ന ചാറ്റുകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നിരവധി വിഡിയോകളുമാണ് പൊലീസ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ജയ്ദീപിനെ പിന്നീട് റിമാൻഡ് ചെയ്തു.