
യുഎസിലെ മിയാമിയിൽ നാല് വയസുകാരിയുടെ കൊലപാതകത്തിൽ ഇന്ത്യന്‍ വംശജയും ശിശുരോഗ വിദഗ്ദ്ധയുമായ കുട്ടിയുടെ അമ്മ നേഹ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തില്‍ മുങ്ങിമരിച്ചെന്ന് കരുതിയ നാല് വയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്. നേഹ ഗുപ്ത ആദ്യം പറഞ്ഞിരുന്നത് മകൾ സ്വമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചതാണെന്നായിരുന്നു. എന്നാല്‍ സ്വമ്മിംഗ് പൂളില്‍ വീണ് മരിച്ചതാണെന്ന് നേഹ നുണ പറയുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഒക്ലഹോമയിൽ നിന്നുള്ള 36 വയസ്സുള്ള ശിശുരോഗ വിദഗ്ദ്ധയായ നേഹ ഗുപ്ത, മുൻ ഭർത്താവിനൊപ്പം താമസിച്ചിരുന്ന മകൾ ആര്യ തലാത്തിയോടൊപ്പം എൽ പോർട്ടലിലെ ഒരു ഹ്രസ്വകാല വാടക വീട്ടിലെത്തിയതായിരുന്നു. ജൂൺ 27 ന് പുലർച്ചെ 4.30 ഓടെ അടിയന്തര നമ്പറായ 911 -ലേക്ക് വിളിച്ച് മകൾ റെസിഡൻഷ്യൽ പൂളിൽ മുങ്ങിമരിച്ചതായി പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ആര്യയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഉറങ്ങാന്‍ കിടന്നിരുന്ന മകൾ രാത്രിയില്‍ താനറിയാതെ പുറത്തേക്കിറങ്ങി നടക്കുന്നതിനിടെ അബദ്ധത്തില്‍ സ്വിമ്മിംഗ് പൂളില്‍ വീണതാണെന്നായിരുന്നു നേഹ പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ പോസ്റ്റ്മോര്‍ട്ടില്‍ വെള്ളം കണ്ടെത്താനായില്ല. അതേസമയം കുട്ടിയുടെ വായിലും കവിളിലും ശക്തമായ പിടിച്ച് വച്ചതിന്‍റെ അടയാളങ്ങളുണ്ടായിരുന്നെന്ന് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് റി്പ്പോര്‍ട്ട് ചെയ്തു.
ഇതോടെ മരണത്തില്‍ സംശയം തോന്നിയ പോലീസ് കുട്ടിയുടേത് മുങ്ങി മരണമല്ലെന്നും ശ്വസംമുട്ടിയുള്ള മരണമാണെന്നുമുള്ള നിഗമനത്തിലേക്ക് എത്തിയത്. എന്നാല്‍ കൊലപാതകക്കുറ്റം നേഹ ഇതുവരെ സമ്മതിച്ചിട്ടില്ല. നേഹ കുറ്റം ചെയ്യില്ലെന്നാണ് അവരുടെ അഭിഭാഷകനവും വാദിച്ചത്. അതേസമയം നേഹയ്ക്ക് ഒന്നാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ഫ്ലോറിഡയിലേക്ക് പൊലീസ് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നു.