
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം അമേരിക്കയിൽ നിന്ന് നാടുകടത്താൻ ശ്രമിച്ചിരുന്ന സൗത്ത് ഡക്കോട്ടയിലെ ഒരു സർവകലാശാലയിലെ ഇന്ത്യൻ പിഎച്ച്ഡി വിദ്യാർത്ഥിനിയായ പ്രിയ സക്സേനയ്ക്ക് ഫെഡറൽ കോടതി നിയമപരമായ സ്റ്റേ അനുവദിച്ചു. ഇത് പ്രകാരം അവർക്ക് അമേരിക്കയിൽ തുടരാം. സൗത്ത് ഡക്കോട്ട സ്കൂൾ ഓഫ് മൈൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് കെമിക്കൽ ആൻഡ് ബയോളജിക്കൽ എഞ്ചിനീയറിംഗിൽ അടുത്തിടെ പ്രിയ ഡോക്ടറേറ്റ് നേടിയിരുന്നു.
ഡ്രൈവിങ് നിയമം ലംഘിച്ചതിനെ തുടർന്ന് വിസ റദ്ദാക്കപ്പെടൽ ഭീഷണിയിലായ ഇന്ത്യൻ വിദ്യാർത്ഥിക്കാണ് ഫെഡറൽ കോടതി രക്ഷയ്ക്ക് എത്തിയത്. പിഎച്ച്ഡി പൂർത്തിയാക്കിയ 28 കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി പ്രിയ സക്‌സേനയുടെ വിസ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) റദ്ദാക്കാൻ ശ്രമിക്കുകയും തുടർന്ന് നാടുകടത്താനുമായിരുന്നു തീരുമാനം. എന്നാൽ പ്രാഥമിക ഉത്തരവിലൂടെ നാടുകടത്തലും വിസ റദ്ദാക്കലും ഫെഡറൽ കോടതി ആദ്യം തടഞ്ഞു.
സൗത്ത് ഡക്കോട്ട സ്കൂൾ ഓഫ് മൈൻസ് & ടെക്നോളജിയിൽ നിന്ന് കെമിക്കൽ ആൻഡ് ബയോളജിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ സക്സേനയുടെ എഫ്-1 വിസ 2027 വരെ സാധുതയുള്ളതാണെങ്കിലും ഏപ്രിലിൽ അപ്രതീക്ഷിതമായാണ് റദ്ദാക്കപ്പെട്ടത്. ഡൽഹിയിലെ യുഎസ് എംബസിയിൽ നിന്നാണ് പ്രിയക്ക് അറിയിപ്പ് ലഭിച്ചത്. സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം (SEVIS) റെക്കോർഡ് അവസാനിപ്പിക്കുകയും, പിഎച്ച്ഡി ബിരുദം തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2021-ലെ ഒരു ചെറിയ ഗതാഗത നിയമലംഘനത്തെ തുടർന്നാണ് നടപടിയെന്നായിരുന്നു വിശദീകരണം.
ഫെഡറൽ കോടതിയിൽ പ്രിയ സക്‌സേന തന്റെ വിസ അപേക്ഷാ പ്രക്രിയയിൽ ഈ സംഭവം മുമ്പ് വെളിപ്പെടുത്തിയിരുന്നുവെന്നും വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അംഗീകാരം നൽകിയിരുന്നുവെന്നും അവരുടെ അഭിഭാഷകൻ ജിം ലീച്ച് ചൂണ്ടിക്കാട്ടി. കോടതി ആദ്യം ബിരുദം നേടാൻ അനുവദിക്കുന്ന ഒരു താൽക്കാലിക നിരോധന ഉത്തരവ് അനുവദിച്ചു. തുടർന്ന് ഒരു പ്രാഥമിക നിരോധന ഉത്തരവ് വഴി ആ സംരക്ഷണം നീട്ടുകയും ഇത് യുഎസിൽ തുടരാനും ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗിന് (OPT) അപേക്ഷിക്കാനും അനുവദിക്കുകയും ചെയ്യുകയായിരുന്നു.












