
ന്യൂയോര്‍ക്ക്: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ പ്രതിനിധികൾക്ക് വേദിയൊരുക്കിയ ഹാർവാർഡ് സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഹാർവാർഡ് സർവകലാശാലയിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പാകിസ്ഥാനെക്കുറിച്ചുള്ള സെമിനാറിൽ, പാകിസ്ഥാൻ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്. പാകിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, യുഎസിലെ അംബാസഡർ റിസ്വാൻ സയീദ് ഷെയ്ഖ് തുടങ്ങിയവരാണ് സെമിനാറിൽ പങ്കെടുത്തത്.
തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന ഒരു രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിച്ചതെന്ന് വിദ്യാര്‍ത്ഥികൾ വിമർശനം ഉന്നയിച്ചു. സംഭവം വിശദീകരിച്ച് വിദ്യാര്‍ത്ഥികളായ സുരഭി തോമര്‍, അഭിഷേക് ചൗധരി എന്നവര്‍, ഹാർവാർഡ് നേതൃത്വത്തിനും യുഎസ് സെനറ്റർ മാർക്കോ റൂബിയോയ്ക്കും കത്തെഴുതി. സംഭവത്തിൽ ഭീകരവാദത്തിനെതിരായ നിലപാട് സര്‍വകലാശാല സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.