
വാഷിങ്ടണ്‍: അമേരിക്കയിലെ വെര്‍ജീനിയയിലുള്ള ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറില്‍ മദ്യം വാങ്ങാന്‍ വന്നയാള്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യക്കാരിയായ യുവതിയും പിതാവും കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശികളായ പ്രദീപ് പട്ടേല്‍ (56), മകള്‍ ഉര്‍മി (24) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ജോര്‍ജ് ഫ്രെയ്സിയര്‍ (44) എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു.
ഇരുവരും ജോലി ചെയ്യുന്ന സ്റ്റോര്‍ വ്യാഴാഴ്ച തുറന്നതിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പുണ്ടായത്. ഷോപ്പ് രാത്രി അടച്ചത് എന്തിനാണെന്ന് ചോദിച്ചുകൊണ്ട് ഇയാൾ ഇരുവര്‍ക്കുംനേരെ വെടിവെപ്പ് നടത്തി. പ്രദീപ് പട്ടേല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ഉര്‍മി മരിച്ചത്.
ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍നിന്നുള്ള പ്രദീപ് പട്ടേലും കുടുംബവും ആറ് വര്‍ഷം മുമ്പാണ് അമേരിക്കയിലെത്തിയത്. ബന്ധുവിന്റെ ഷോപ്പിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. നോര്‍ത്ത് കരോളിനയില്‍ ഷോപ്പ് നടത്തുന്ന ഇന്ത്യന്‍ വംശജനായ മൈനാക് പട്ടേല്‍ കവര്‍ച്ചാ ശ്രമത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഇരട്ട കൊലപാതകം. സംഭവം ഇന്ത്യന്‍ സമൂഹത്തെയാകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.