എട്ടുമണിക്കൂര്‍ തടഞ്ഞുവെച്ചു, ദേഹ പരിശോധന നടത്തിയത് പുരുഷ ഉദ്യോഗസ്ഥന്‍; അലാസ്‌ക വിമാനത്താവളത്തിലെ ദുരനുഭവം പങ്കുവെച്ച് ഇന്ത്യന്‍ യുവതി

ന്യൂഡല്‍ഹി: അമേരിക്കയിലെ അലാസ്‌കയിലെ വിമാനത്താവളത്തില്‍ വെച്ച് തനിക്കു നേരിടേണ്ടിവന്ന മോശം അനുഭവം പങ്കുവെച്ച സംരംഭകയായ ഇന്ത്യന്‍ യുവതിക്ക് പിന്തുണയേറുന്നു. ഇന്ത്യ ആക്ഷന്‍ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയായ ശ്രുതി ചതുര്‍വേദി എന്ന സംരംഭകയാണ് തനിക്കുണ്ടായ ദുരനുഭവം എക്‌സില്‍ പങ്കുവെച്ചത്. വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കറിനെ ഉള്‍പ്പെടെ ടാഗ് ചെയ്താണ് ശ്രുതി പോസ്റ്റ് പങ്കുവെച്ചത്.

ഉദ്യോഗസ്ഥരില്‍ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. പൊലീസും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്ബിഐ) ചേര്‍ന്ന് തന്നെ വിമാനത്താവളത്തില്‍ എട്ട് മണിക്കൂര്‍ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു.

ഹാന്‍ഡ്ബാഗിലുണ്ടായിരുന്ന പവര്‍ ബാങ്കില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരത്തില്‍ പരിശോധിച്ചതെന്ന് യുവതി പോസ്റ്റില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം പുരുഷ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. ക്യാമറയ്ക്ക് മുന്നില്‍ വെച്ച് ഒരു പുരുഷ ഉദ്യോഗസ്ഥനാണ് തന്നെ ശാരീരിക പരിശോധനയ്ക്ക് വിധേയയാക്കിയത്. റെസ്റ്റ് റൂം ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. എട്ടുമണിക്കൂറോളമാണ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ഇതിനെ തുടര്‍ന്ന് തന്റെ വിമാന യാത്ര മുടങ്ങിയതായും യുവതി ആരോപിച്ചു.

മാത്രമല്ല, തണുപ്പിനെ പ്രതിരോധിക്കാന്‍ ധരിച്ച വസ്ത്രം ഒരു പുരുഷ ഉദ്യോഗസ്ഥന്‍ ഊരിവാങ്ങി, തണുത്ത മുറിയില്‍ മണിക്കൂറുകളോളം ഇരുത്തി. ഒരു ഫോണ്‍ ചെയ്യാന്‍ പോലും അവര്‍ അനുവദിച്ചില്ല. തന്റെ മൊബൈല്‍ ഫോണും വാലറ്റും ഉദ്യോഗസ്ഥര്‍ കൈവശപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. എട്ട് മണിക്കൂരിന് ശേഷം ഉദ്യോഗസ്ഥര്‍ തന്നെയും സുഹൃത്തിനെയും വിട്ടയച്ചു. ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാര്‍ നിസ്സാരരാണെന്നും ഒരു ഫോണ്‍ കോള്‍ ചെയ്യാന്‍ പോലും സമ്മതിക്കാതിരുന്നതോടെ വ്യക്തമായെന്നും യുവതി ദുഖം പങ്കുവയ്ക്കുന്നു.

More Stories from this section

family-dental
witywide