വാഷിംഗ്ടൺ: അമേരിക്കയ്ക്ക് ഒപ്പമല്ല ഇന്ത്യയുടെ ഭാവിയെന്നും റഷ്യയും ചൈനയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കണമെന്നും പ്രമുഖ അമേരിക്കൻ സാമ്പത്തിക വിദഗ്‌ധൻ ജെഫ്രി സാച്‌സ്. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിക്‌സ് ഉൾപ്പെടെയുള്ള സഖ്യത്തോടൊപ്പമാണ് ഇന്ത്യയുടെ ഭാവി. അമേരിക്കയുമായുള്ള ബന്ധം ഇന്ത്യക്ക് ഗുണം ചെയ്യില്ല. ഇന്ത്യ സ്വന്തം വിപണി കൂടുതൽ ശക്തിപ്പെടുത്തി ഡോളർ ഇതര വാണിജ്യബന്ധങ്ങൾക്ക് പ്രാധാന്യം നൽകണം. ഇന്ത്യയുടെ സുരക്ഷയ്ക്കുകൂടി ഭിഷണിയായ ക്വാഡി(ഓസ്ട്രേലിയ, യുഎസ്, ഇന്ത്യ, ജപ്പാൻ കൂട്ടായ്മ) ഉപേക്ഷിച്ച് ബ്രിക്‌സുമായി കൂടുതൽ സഹകരിക്കണമെന്നും യുഎസ് ആധിപത്യത്തിന് ബ്രിക്‌സ് ശക്തമായ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വ്യാപാരത്തിലെ ഡോളറിൻ്റെ ആധിപത്യം വൈകാതെ ഇടിയും. അമേരിക്കൻ വിപണിയുടെ മത്സരക്ഷമത ട്രംപിന്റെ തീരുവവർധന ഇല്ലാതാക്കും. ട്രംപ് തീരുവകൾ യുഎസ് കോൺഗ്രസിനെ മറികടന്നാണ് നിശ്ചയിച്ചതെന്നും ചൈനയെ ദുർബലമാക്കാനുള്ള അമേരിക്കൻ നീക്കത്തിൽ ഇന്ത്യ പക്ഷം ചേരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











