
വാഷിഗ്ടണ്‍: യുഎസിൽ ഗ്രീൻ കാർഡ് ഉപേക്ഷിക്കാൻ വിദേശികൾക്കു മേൽ കടുത്ത സമ്മര്‍ദമെന്ന് റിപ്പോര്‍ട്ടുകൾ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോയി മടങ്ങി വരുന്നവരെ അധികൃതര്‍ സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. പ്രധാനമായും പ്രായമായവരെയാണ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ ലക്ഷ്യം വയ്ക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കുറച്ച് നാൾ സ്വന്തം നാട്ടിൽ താമസിച്ച് മടങ്ങിയെത്തുന്നവരോട് പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകി സ്വമേധയാ ഗ്രീൻ കാർഡ് തിരിച്ചേൽപിക്കാൻ ആവശ്യപ്പെടുന്നുവെന്നാണ് വിവരം.
പലരെയും വിമാനത്താവളത്തിൽ അധിക പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. ഒരു ദിവസം തടങ്കലിൽ വച്ച് ഭയപ്പെടുത്തി ഉദ്യോഗസ്ഥർ ഈ ആവശ്യം ഉന്നയിക്കുകയാണെന്ന് അഭിഭാഷകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിൽ പറയുന്നു. 180 ദിവസമോ അതിലധികമോ മറ്റൊരു രാജ്യത്ത് താമസിച്ച ശേഷം മടങ്ങിയെത്തുന്ന ഗ്രീൻ കാർഡ് ഉടമയെ ‘റീ-അഡ്മിഷൻ’ ആയാണ് നിയമ പ്രകാരം അമേരിക്കയിൽ പരിഗണിക്കുന്നത്. ഇവരുടെ ഗ്രീൻ കാർഡ് തടഞ്ഞുവെയ്ക്കാനുള്ള നിബന്ധനകളുണ്ട്.
എന്നാൽ ഒരു വർഷമെങ്കിലും രാജ്യത്തിന് പുറത്ത് കഴിഞ്ഞവരുടെ ഗ്രീൻ കാർഡുകളാണ് സാധാരണയായി റദ്ദാക്കാറുള്ളത്. എന്നാൽ ഈ കാലയളവുകളേക്കാൾ കുറഞ്ഞ കാലം രാജ്യത്തിന് പുറത്ത് താമസിച്ച ശേഷം മടങ്ങി വരുന്നവരെയും വിമാനത്താവളത്തിൽ തടയുന്നുവെന്നാണ് പുതിയ വിവരങ്ങൾ. അധിക ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുവെന്ന് നിരവധിപ്പേർ വെളിപ്പെടുത്തുന്നുണ്ട്. സ്വമേധയാ ഗ്രീൻ കാർഡ് തിരികെ നൽകാനുള്ള I-407 ഫോം പൂരിപ്പിച്ച് നൽകാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.