
കണ്ണൂർ: കണ്ണൂർ എ ഡി എം നവീൻബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിലെ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. നവീൻ ബാബുവിന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള അന്വേഷണ റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയും കേസിലെ പ്രതിയുമായ പി പി ദിവ്യക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ വൻ ആസുത്രണം നടത്തി. നവീൻ ബാബുവിനെ പരസ്യമായി അപമാനിക്കാൻ ദിവ്യ ആസൂത്രിത നീക്കം നടത്തിയതായാണ് റിപ്പോർട്ട് പറയുന്നതെന്നാണ് വിവരം.
ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോൾ പരിപാടിക്കെത്തിയെന്നായിരുന്നു ദിവ്യയുടെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തൽ.
വിശദജ വിവരങ്ങൾ ഇങ്ങനെ
നവീൻബാബുവിനെ ദിവ്യ പരസ്യമായി അധിക്ഷേപിച്ചത് ആകസ്മിക സംഭവമായിരുന്നില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ തെളിയുന്നത്. പെട്രോൾ പമ്പിന് എൻ ഒ സി നൽകുന്നതിൽ നവീൻ മനപ്പൂർവ്വം കാലതാമസം വരുത്തിയതായി വിവരമുണ്ടെന്ന് ദിവ്യ അറിയിച്ചതായി കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. തെളിവ് തന്‍റെ കയ്യിലെല്ലെന്ന് പറഞ്ഞ ദിവ്യ, വിഷയം വിടില്ലെന്ന് പറഞ്ഞതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്. ഉച്ചയോടെ നാലുതവണ ദിവ്യയുടെ സഹായി കളക്ടറുടെ സഹായിയെ ഫോണിൽ വിളിച്ച് ചടങ്ങ് തുടങ്ങിയോ എന്ന് അന്വേഷിച്ചു. പിന്നീട് ദിവ്യ നേരിട്ട് കളക്ടറെ വിളിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിയിച്ചത്. നവീൻ ബാബുവിനെതിരായ ആരോപണം പറയാനാണെങ്കിൽ ഇതല്ല ഉചിതമായ സമയമെന്ന് പറഞ്ഞതായി കളക്ടർ വിവരിച്ചിട്ടുണ്ട്. എന്നിട്ടും ദിവ്യ, പ്രാദേശിക ചാനലായ കണ്ണൂർ വിഷൻ പ്രതിനിധികളും ക്യാമറുയുമായെത്തിയെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിക്ക് ശേഷം ദിവ്യ ആവശ്യപ്പെട്ട പ്രകാരം വീഡിയോ ഫുട്ടേജ് കൈമാറിയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികൾ മൊഴി നൽകിയത്. ഈ വീഡിയോ ആണ് പ്രചരിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരുതെളിവുമില്ലെന്നും പെട്രോൾ പമ്പിന്‍റെ അനുമതിയിൽ ഒരു കാലതാമസവും ഉണ്ടാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് എന്നതും ശ്രദ്ധേയമാണ്.