ഐപിഎല്‍ ആഘോഷ ദുരന്തം: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അശ്രദ്ധയാണ് കാരണമെന്ന് ഗവര്‍ണര്‍ക്ക് പരാതി, രാഷ്ട്രീയ പോര് കടുപ്പിച്ച് ബിജെപി

ബെംഗളൂരു: ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷത്തിനിടെ കര്‍ണാടകയിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ജൂണ്‍ 4 ന് ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി . മുഖ്യമന്ത്രിയുടെ അശ്രദ്ധ മൂലമാണ് ദുരന്തമുണ്ടായതെന്നാണ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടിന് ശനിയാഴ്ച നല്‍കിയ ഔദ്യോഗിക പരാതിയിലുള്ളത്. ബെംഗളൂരുവിലെ കൊട്ടിഗെപാളയയില്‍ താമസിക്കുന്ന ഗിരീഷ് കുമാര്‍ എന്നയാളാണ് പരാതിക്കാരന്‍.

മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാതെ, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്‍സിബി) ഐപിഎല്‍ വിജയാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നേരിട്ട് പൊതുജനങ്ങളെ ക്ഷണിച്ചുവെന്നാണ് ആരോപണം. ആര്‍സിബി പോലുള്ള ഒരു സ്വകാര്യ ക്രിക്കറ്റ് ഫ്രാഞ്ചൈസിക്ക് ഗംഭീരമായ സ്വീകരണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെയും പരാതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

‘കളിക്കാരെ ഫ്രാഞ്ചൈസികള്‍ വാങ്ങുന്നു, രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടിയല്ല, പണത്തിനു വേണ്ടിയാണ് കളിക്കുന്നത്,’ അത്തരം ആഘോഷങ്ങള്‍ സൈനികര്‍ക്കോ ഒളിമ്പിക് അത്ലറ്റുകള്‍ക്കോ വേണ്ടിയല്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, വിമാനത്താവളത്തില്‍ ആര്‍സിബി ടീമിനെ സ്വീകരിച്ചതിന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും പരാതിക്കാരന്‍ വിമര്‍ശിച്ചു.

അതേസമയം വിഷയം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്ത് ബിജെപിയും രംഗത്തെത്തി. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ദ്ലാജെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ശിവകുമാറിന്റെയും കൈകളില്‍ രക്തക്കറ ഉണ്ടെന്ന് ആരോപിച്ചു. ദുരന്തത്തില്‍ ഇരുവരും ഉത്തരവാദികളാണെന്നും രാജി ആവശ്യപ്പെടുകയും ചെയ്തു.

More Stories from this section

family-dental
witywide