
വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തൻ്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
“എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും.”
ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
BREAKING: President Trump announces ceasefire between Israel and Iran. pic.twitter.com/hpK67WHXA5
— America (@america) June 23, 2025
സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. ”വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാവുന്ന യുദ്ധമായിരുന്നു ഇത്. ഈയുദ്ധം പശ്ചിമേഷ്യയെ മുഴുവന്‍ നശിപ്പിക്കുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഒരിക്കലും അതുണ്ടാവുകയുമില്ല. ഇസ്രയേലിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇറാനെ ദൈവം അനുഗ്രഹിക്കട്ടെ. പശ്ചിമേഷ്യയെ ദൈവം അനുഗ്രഹിക്കട്ടെ. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ, ലോകത്തെ ദൈവം അനുഗ്രഹിക്കട്ടെ”, ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്രയേലോ ഇറാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി വെടിനിർത്തൽ ഉറപ്പാക്കാൻ സഹായിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഖത്തർ ഉൾപ്പെടെയുള്ള മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചതിനുശേഷം, ഇറാനിയൻ ഉദ്യോഗസ്ഥരുമായി ഖത്തർ ഫോണിൽ സംസാരിച്ചതായാണ് വിവരം.
പക്ഷേ ഇറാനിയൻ മാധ്യമങ്ങൾ ഇതിനെ ട്രംപിന്റെ “അവകാശവാദം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം, ടെഹ്‌റാനിലെ വിവിധ ജില്ലകളിൽ ഇസ്രയേൽ ഇന്ന് രാത്രി മൂന്ന് ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്, ഇറാനിൽ ഇപ്പോൾ പുലർച്ചെ 2 മണി കഴിഞ്ഞെങ്കിലും രാജ്യത്തുടനീളം നിരവധി സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.
Iran and Israel war ended says Trump