വീണ്ടും ആക്രമിക്കുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്; ഇറാന് യുറേനിയം വീണ്ടെടുക്കാൻ സാധിക്കും, പക്ഷേ അതിന് ശ്രമിക്കരുതെന്ന് ഇസ്രയേൽ

വാഷിംഗ്ടൺ: ഇസ്ഫഹാന്‍ ആണവകേന്ദ്രത്തിലെ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് ഇസ്രയേല്‍. അമേരിക്ക ആക്രമണം നടത്തിയെങ്കിലും ഇറാന് ഇതിന് സാധിക്കുമെന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം.
എന്നാല്‍ യുറേനിയം വീണ്ടെടുക്കാനുള്ള ശ്രമം നടത്തിയാല്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പും ഇറാന് ഇസ്രയേൽ നൽകുന്നുണ്ട്.

ഇറാന്റെ ആണവകേന്ദ്രങ്ങളായ നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ദോ എന്നിവിടങ്ങളിലാണ് അമേരിക്കന്‍ വ്യോമസേന ബോംബാക്രമണം നടത്തിയത്. ബി-2 സ്റ്റെല്‍ത്ത് സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ ആണവനിലയങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിടുകയായിരുന്നു. അമേരിക്ക ആക്രമിച്ച മൂന്ന് ആണവകേന്ദ്രങ്ങളില്‍ ഇസ്ഫഹാനിലാണ് ഏറ്റവും കൂടുതല്‍ സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഇസ്രയേല്‍ ഉഗ്യോഗസ്ഥന്‍ പറയുന്നത്.

എന്നാല്‍ ഇറാന് അത് വീണ്ടെടുക്കുക എന്നത് എളുപ്പമല്ല. ഇസ്രയേലിന്‍റെ നിരീക്ഷണമുണ്ടെന്നും കുഴിച്ചിട്ട യുറേനിയം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെങ്കില്‍ പുതിയ ആക്രമണം നടത്താന്‍ മടിക്കില്ലെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.