
ഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന്‍റെ കാര്യത്തിൽ ഇടപെടൽ നടത്താൻ തയാറെന്ന് ഇറാന്‍റെ ഉറപ്പ്. മാനുഷിക പരിഗണനയിൽ സഹായിക്കാൻ തയാറാണെന്നാണ് വിദേശകാര്യ വക്താവ് അറിയിച്ചു. ഇന്ത്യ സന്ദർശനത്തിനിടെയാണ് ഇറാൻ വിദേശകാര്യ സഹമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം അനുമതി നൽകിയതിന് പിന്നാലെയാണ് വിഷയത്തിൽ ഇടപെടാമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അറിയിച്ചത്.
അതേസമയം യമനിലെ ജയിലിലുള്ള നിമിഷയുടെ വധശിക്ഷ ഒരുമാസത്തിനകം നടപ്പാക്കാനുള്ള ഉത്തരവാണ് യമന്‍ പ്രസിഡന്റ് നൽകിയിരിക്കുന്നത്. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് ജയിലിൽ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. അടുത്തിടെ നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. വധശിക്ഷയ്ക്കെതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് യെമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കൂടാതെ, ബ്ലഡ് മണി നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്ക നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
അബ്ദുമഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റിലാണ് നിമിഷയെ യെമന്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിമിഷയ്ക്കൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന ഇയാളെ നിമിഷയും കൂട്ടുകാരി ഹനാനും ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ജൂലൈ 25നായിരുന്നു സംഭവം. ദിവസങ്ങള്‍ പിന്നിട്ടതോടെ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വമിച്ചു. ഇതോടെ പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് കൊലപാതകം പുറത്തായത്.