
ടെഹ്റാൻ: യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് വ്യക്തമാക്കി ഇറാൻ. രാജ്യത്തിന്‍റെ പരമോന്നത നേതാവ് ആയത്തുള്ള ഖാംനൗ ആണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതിന് യുഎസിന്‍റെ അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. യുഎസുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലെത്തുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ട്. ചർച്ചകളിൽ ഫലമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്ത് സംഭവിക്കുമെന്നുള്ള കാര്യം നോക്കാമെന്നും ആയത്തുള്ള ഖാംനൗ പറഞ്ഞു.
നേരത്തെ ഇറാന്‍റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ഇറാനുമായി യുഎസ് ആണവ ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇസ്രായേൽ ആക്രമണത്തിനൊരുങ്ങുന്നുവെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് വന്നതെന്നുള്ളതാണ് ശ്രദ്ധേയം. ആക്രമണം മിഡിൽ ഈസ്റ്റിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 2023ൽ ആരംഭിച്ച ഇസ്രായേലിന്‍റെ ഗാസ യുദ്ധത്തെ തുടർന്ന് മിഡിൽ ഈസ്റ്റിൽ വലിയ സംഘർഷസാധ്യത നിലനിൽക്കുന്നുണ്ട്.













