
ഒട്ടാവ: കാനഡയിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ അഭിമുഖമാണ് ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ച. ഇറാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നെതന്യാഹു ഉന്നയിച്ചത്. നിലവിൽ യുദ്ധക്കളത്തിൽ ഏറ്റുമുട്ടുന്ന ഇറാൻ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ രണ്ടുതവണ ഗൂഢാലോചന നടത്തിയെന്നാണ് നെതന്യാഹുവിന്‍റെ അവകാശവാദം.
അമേരിക്കയ്ക്ക് മരണം എന്ന് ആക്രോശിക്കുന്ന ഈ ആളുകൾ (ഇറാൻ) പ്രസിഡന്‍റ് ട്രംപിനെ രണ്ടുതവണ വധിക്കാൻ ശ്രമിച്ചു. ഈ ആളുകൾക്ക് ആണവായുധങ്ങളും അത് നിങ്ങളുടെ നഗരങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗ്ഗങ്ങളും വേണോ? തീർച്ചയായും വേണ്ട. അതിനാൽ സ്വയം പ്രതിരോധിക്കുകയാണ്, ഒപ്പം ലോകത്തെയും പ്രതിരോധിക്കുകയാണ് എന്നാണ് നെതന്യാഹു പറ‌്ഞ്ഞത്.
നെതന്യാഹുവിന്‍റെ ഈ വാദങ്ങളിൽ അമ്പരന്ന ഫോക്സ് ന്യൂസ് അവതാരകൻ, ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചുവെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന വീണ്ടും ഉറപ്പുവരുത്താൻ ശ്രമിച്ചു. പ്രസിഡന്‍റ് ട്രംപിനെ വധിക്കാനുള്ള ശ്രമങ്ങൾ ഇറാനിൽ നിന്ന് നേരിട്ടായിരുന്നെന്ന് നിങ്ങൾക്ക് ഇന്‍റലിജൻസ് വിവരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകൻ ഇസ്രായേൽ പ്രധാനമന്ത്രിയോട് ചോദിച്ചു. ഇതിന് ലഭിച്ചു എന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ മറുപടി.
ട്രംപിനെ വധിക്കാനുള്ള ശ്രമങ്ങൾക്ക് പുറമെ, ഇറാൻ തന്നെയും ലക്ഷ്യമിട്ടതായി നെതന്യാഹു പറഞ്ഞു. “നോക്കൂ, അവർ എന്നെയും കൊല്ലാൻ ശ്രമിച്ചു, പക്ഷേ താൻ അദ്ദേഹത്തിന്‍റെ ജൂനിയർ പങ്കാളിയാണ്. ആണവായുധങ്ങൾ ആയുധമാക്കാനും അവ ഉപയോഗിക്കാനുമുള്ള ഇറാൻ പദ്ധതികൾക്ക് പ്രസിഡന്‍റ് ട്രംപ് ഒരു വലിയ ഭീഷണിയാണെന്ന് അവർ മനസിലാക്കുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.