തുടർച്ചയായ രണ്ടാം ദിനവും യുഎസിന് ഇറാന്‍റെ കടുത്ത മുന്നറിയിപ്പ്, ‘പ്രത്യാക്രമണത്തെ തടയാന്‍ ശ്രമിക്കരുത്’

ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘര്‍ഷം കടുക്കുമ്പോൾ യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍. ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തെ തടയാന്‍ ശ്രമിക്കരുതെന്ന് ഇറാന്‍ യുഎസിനോട് ആവശ്യപ്പെട്ടു. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ക്കും ഇറാന്‍ ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഫോര്‍ദോ ആണവ നിലയത്തിന് ചെറിയ തോതില്‍ തകരാര്‍ സംഭവിച്ചതായും ഇറാന്‍ വെളിപ്പെടുത്തി. ഇറാന്‍റെ ഒമ്പത് ആണവ ശാസ്ത്രജ്ഞന്മാരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാനിലെ എസ്ഫഹാന്‍, നതാന്‍സ് ആണവകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും ഇസ്രയേൽ പറയുന്നു. ആക്രമണങ്ങളില്‍ ഇതുവരെ ഇറാനില്‍ 78 പേരും ഇസ്രയേലിൽ മൂന്നുപേരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ഇറാന് പിന്തുണയുമായി പാകിസ്ഥാൻ രംഗത്ത് എത്തി. എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രയേൽ ആക്രമണത്തിനെതിരെ ഒന്നിക്കണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ രീതിയിലും ഇറാനോടൊപ്പം നിൽക്കുന്നുവെന്നാണ് ഖവാജ ആസിഫ് പറഞ്ഞത്. ഇറാനിയൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ഇറാനികൾ സഹോദരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേൽ ഇറാനെ മാത്രമല്ല, യെമനെയും പലസ്തീനെയും ലക്ഷ്യമിടുകയാണ്. മുസ്ലീം ലോകത്തിന്‍റെ ഐക്യം നിർണായകമാണെന്നും ഖവാജ ആസിഫ് പറഞ്ഞു. നിശബ്ധരും അനൈക്യരും ആയിരുന്നാൽ ഒടുവിൽ എല്ലാവരും ലക്ഷ്യമിടപ്പെടും. ഇസ്രയേലിന്‍റെ ഇറാനെതിരെയുള്ള നീക്കത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (OIC) യോഗം വിളിക്കണമെന്നും ഖവാജ ആസിഫ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ അമുസ്ലീം ജനങ്ങളും ഇസ്രയേലിനെതിരെ പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide