
ടെഹ്റാൻ: അമേരിക്ക ഇസ്രായേലിനൊപ്പം ഇറാനെ ആക്രമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, തിരിച്ചടിക്കല്ലാതെ ടെഹ്‌റാന് വേറെ വഴിയില്ലെന്ന് ഇറാനിയൻ ഉപവിദേശകാര്യ മന്ത്രി മജീദ് തഖ്ത് റാവഞ്ചി. അമേരിക്കക്കാർ സൈനികമായി ഇടപെടാൻ തീരുമാനിക്കുകയാണെങ്കിൽ, ലക്ഷ്യങ്ങളായി കണക്കാക്കുന്നിടത്തെല്ലാം തിരിച്ചടിക്കുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഞങ്ങൾ സ്വയം പ്രതിരോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിന്‍റെ ആദ്യ ആക്രമണത്തിന്‍റെ സമയം കണക്കിലെടുക്കുമ്പോൾ തങ്ങളുടെ രാജ്യത്തെ നേതൃത്വത്തിന് ഇപ്പോൾ അമേരിക്കക്കാരുടെ ആത്മാർത്ഥതയിൽ സംശയമുണ്ടെന്നും റാവഞ്ചി പറഞ്ഞു. ചർച്ചകൾക്ക് രണ്ട് ദിവസം മുമ്പ് ആക്രമണം നടന്നു. അതിനാൽ ഇത് നയതന്ത്രത്തോടുള്ള വഞ്ചനയാണ്. അമേരിക്കക്കാരിലുള്ള ഞങ്ങളുടെ വിശ്വാസത്തോടുള്ള വഞ്ചനയാണിതെന്നും യുഎസുമായി നടന്നുകൊണ്ടിരുന്ന ആണവ കരാർ ചർച്ചകളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
ഇറാനെതിരെ സൈനിക നടപടികൾ തുടരാമെന്ന് ഇസ്രയേലിനോട് പറഞ്ഞതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ചിലർ അമേരിക്കയുടെ സൈനിക ഇടപെടലിന് എതിരെന്നുള്ള കാര്യവും ട്രംപ് തുറന്ന് പറഞ്ഞു.